ദോഹ: ഖത്തറിന്റെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ 20 പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. ഖത്തർ നാഷണൽ വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി സുസ്ഥിരവും സമഗ്രവുമായ വളർച്ച കൈവരിക്കാൻ ലക്ഷ്യമിട്ട് 1150 കോടി രൂപയുടെ (11.5 ബില്യൺ റിയാൽ) ചെലവ് വരുന്ന ബൃഹത് പദ്ധതികളാണ് അഷ്ഗാൽ നടപ്പാക്കുന്നത്. രാജ്യത്തുടനീളം നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി റോഡുകൾ, സംയോജിത അടിസ്ഥാന സൗകര്യങ്ങൾ, മലിനജല സംസ്കരണ സംവിധാനങ്ങൾ, പൊതു കെട്ടിടങ്ങൾ, അത്യാവശ്യ സേവന സൗകര്യങ്ങൾ തുടങ്ങി വിവിധ മേഖലകളിലായി വ്യാപിച്ചുകിടക്കുന്നതാണ് പദ്ധതികൾ.
നഗര വികസനത്തോടൊപ്പം ജനങ്ങളുടെ ജീവിതനിലവാരവും സേവനങ്ങളും മെച്ചപ്പെടുത്താനാണ് പദ്ധതിയിലൂടെ മുൻഗണന നൽകുന്നതെന്ന് പ്രോജക്ട് അഫയേഴ്‌സ് ഡയറക്ടർ എൻജിനീയർ ഖാലിദ് അൽ ഖയാരിൻ വിശദമാക്കി. 4.5 ബില്യൺ റിയാൽ ചെലവഴിച്ച് 12 പുതിയ പദ്ധതികളും മറ്റ് എട്ട് പ്രോജക്ടുകളുമാണ് നടപ്പാക്കുന്നത്. പുതിയ പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് 1.179 ബില്യൺ റിയാൽ ചെലവിൽ ഹമദ് ജനറൽ ആശുപത്രിയുടെ നവീകരണമാണ്. അത്യാധുനിക ആരോഗ്യസംരക്ഷണ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി വിപുലമായ മാറ്റങ്ങളാണ് ജനറൽ ആശുപത്രിയിൽ നടപ്പാക്കുന്നത്.
അൽ തുമാമയിലെ പോസ്റ്റ് ഓഫസ് കെട്ടിടം നിർമാണം, അൽ ഉഖ്ദ ഇക്വസ്ട്രിയൻ കോംപ്ലക്സ് വികസനവും ഖത്തർ റേസിങ് ആൻഡ് ഇക്വസ്ട്രിയൻ ക്ലബ്ബിന്റെയും ഖത്തർ ഇക്വസ്ട്രിയൻ ഫെഡറേഷന്റെയും നവീകരണവും പദ്ധതികളിൽ ഉൾപ്പെടുന്നു. ഇസ്ഗാവയിലെയും അൽ തുമിദിലെയും റോഡ്, അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ, ഖത്തർ സർവകലാശാല സൗന്ദര്യവൽക്കരണം എന്നിവയും പദ്ധതികളിൽ ഉൾപ്പെടുന്നു.
ടെൻഡർ നടപടികൾ പൂർണമായും സുതാര്യവും നീതിയുക്തവുമായാണ് നടക്കുന്നതെന്ന് എൻജിനീയറിങ് സർവിസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഗാനിം അൽ മൻസൂരി വ്യക്തമാക്കി. സാങ്കേതികവും സാമ്പത്തികവുമായ മികവ് പുലർത്തുന്ന കമ്പനികളെയാണ് കരാറുകൾക്കായി തിരഞ്ഞെടുക്കുന്നത്. പ്രാദേശിക സ്വകാര്യ മേഖലയെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി അർഹരായ ഖത്തറി കമ്പനികൾക്ക് പദ്ധതികളിൽ മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.