സംസ്കൃതി ഖത്തർ സി.വി. ശ്രീരാമൻ സാഹിത്യപുരസ്കാരം ജലീലിയോക്ക് എസ്. ഹരീഷ് സമ്മാനിക്കുന്നു
ദോഹ: സംസ്കൃതി ഖത്തർ 12ാമത് സി.വി. ശ്രീരാമൻ സാഹിത്യപുരസ്കാരം ജലീലിയോക്ക് സമ്മാനിച്ചു. ഐ.സി.സി അശോക ഹാളിൽ നടന്ന ചടങ്ങ് പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റും തിരക്കഥാകാരനും സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ എസ്. ഹരീഷ് പുരസ്കാരം സമ്മാനിച്ചു.
50,000 രൂപയും ശിൽപവും അടങ്ങുന്നതായിരുന്നു പുരസ്കാരം. ‘ടിനിറ്റെസ്’ എന്ന ചെറുകഥയാണ് ജലീലിയോയെ പുരസ്കാരത്തിനർഹയാക്കിയത്. 2004 മുതൽ ബഹ്റൈനിൽ പ്രവാസിയും ബഹ്റൈനി ഇംഗ്ലീഷ് ദിനപത്രമായ ‘ദ ഡെയിലി ട്രിബ്യൂണി’ലും ‘ഡിസൈൻഡ് ക്രീയേറ്റിവ് സൊയലൂഷൻസി’ലും സി.ഇ.ഒയുമായ ജലീലിയോ മയ്യഴിക്കടുത്തുള്ള ഒളവിലത്ത് സ്വദേശിയാണ്. ആനുകാലികങ്ങളിൽ കഥകളും, ഡി.സി ബുക്സിലൂടെ ‘റംഗൂൺ സ്രാപ്’ എന്ന നോവലും ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിവിധ രാജ്യങ്ങളിൽനിന്നുള്ള മലയാളി എഴുത്തുകാരിൽനിന്ന് ലഭിച്ച 76ലധികം ചെറുകഥകളാണ് ഈ വർഷം പുരസ്കാരത്തിനായി മത്സരിച്ചത്. പ്രശസ്ത കഥാകാരനും നോവലിസ്റ്റും സാഹിത്യ അക്കാദമി ജേതാവുമായ അശോകൻ ചെരുവിൽ ചെയർമാനും പ്രമുഖ ചെറുകഥാകൃത്തുക്കളായ അഷ്ടമൂർത്തിയും എസ്. സിത്താരയും അംഗങ്ങളുമായിട്ടുള്ള സമിതിയാണ് പുരസ്കാരം നിർണയിച്ചത്. സംസ്കൃതി വൈസ് പ്രസിഡന്റ് ശിഹാബ് തൂണേരി അധ്യക്ഷതവഹിച്ച ചടങ്ങിൽ സി.വി. ശ്രീരാമൻ സാഹിത്യപുരസ്കാരത്തിന്റെ നാൾവഴികൾ അവാർഡ് കമ്മിറ്റി കൺവീനർ ശ്രീനാഥ് ശങ്കരൻകുട്ടി വിശദീകരിച്ചു. തുടർന്ന് എസ്. ഹരീഷ് മുഖ്യപ്രഭാഷണം നടത്തി.
മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച രണ്ടോ മൂന്നോ കഥാകൃത്തുക്കളിൽ ഒരാളായി ഗണിക്കപ്പെടേണ്ട സി.വി. ശ്രീരാമന്റെ പേരിലുള്ള പുരസ്കാരം ലോകമെമ്പാടുമുള്ള പ്രവാസി എഴുത്തുകാർ ആഗ്രഹിക്കുന്ന അംഗീകാരമായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശ്രീരാമന്റെ കഥകളുടെ വ്യത്യസ്ത തലങ്ങളെക്കുറിച്ചും സവിശേഷതകളെക്കുറിച്ചും പ്രഭാഷണത്തിൽ ഹരീഷ് വിശദീകരിക്കുകയുണ്ടായി. കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ഇ.എം. സുധീർ സംസാരിച്ചു.
അവാർഡ് ജേതാവ് ജലീലിയോ മറുപടി പ്രഭാഷണം നടത്തി. വനിത വേദി സെക്രട്ടറി ജെസിത ചിന്ദുരാജ് സന്നിഹിതയായിരുന്നു. ചടങ്ങിൽ 2014 മുതൽ 2024 വരെ സി.വി. ശ്രീരാമൻ സാഹിത്യപുരസ്കാരത്തിന് അർഹമായ കഥകളുടെ സമാഹാരം എസ്. ഹരീഷ് ജലീലിയോക്ക് നൽകി പ്രകാശനംചെയ്തു. പ്രശസ്ത കാഥികൻ സത്യനും സംഘവും അവതരിപ്പിച്ച ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും എന്ന കഥാപ്രസംഗവും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.