കെ.എം.സി.സി ഖത്തർ കമ്മറ്റി സംഘടിപ്പിച്ച ഈസക്ക അനുസ്മരണ സമ്മേളനത്തിൽ ഫൈസൽ എളേറ്റിൽ സംസാരിക്കുന്നു
ഈസക്ക അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തവർ
ദോഹ: രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ, സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞുനിന്ന കെ. മുഹമ്മദ് ഈസ എന്ന ഈസക്ക അനുകരണീയ വ്യക്തിത്വമായിരുന്നുവെന്ന് മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ. ഈസക്കയുടെ ഒന്നാം ഓർമ്മ ദിനത്തിൽ 'മായാതെ മനസിലെന്നും...' എന്ന പേരിൽ കെ.എം.സി.സി ഖത്തർ കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം കലയെയും സാംസ്കാരിക സംരംഭങ്ങളെയും സ്നേഹിക്കുകയും, അവശതയനുഭവിക്കുന്ന കലാകായിക താരങ്ങളുടെ ജീവിത സാഹചര്യങ്ങളിലേക്ക് കൂടി എത്തി നോക്കുന്നതായിരുന്നു ഈസക്കയുടെ പ്രകൃതമെന്നും, അവരെ ചേർത്തു പിടിക്കാൻ അദ്ദേഹം പരിശ്രമിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.എച്ച് സെന്റർ, ബൈത്തുറഹ്മ തുടങ്ങി മുസ്ലിം ലീഗിന്റെയും കെ.എം.സി.സിയുടെയും ജീവകാരുണ്യ പ്രവർത്തനങ്ങളോടൊപ്പം തന്നെ അദ്ദേഹം തുല്യപ്രാധാന്യത്തോടെ കലാകാരന്മാരെയും പരിഗണിച്ചിരുന്നു.
കെ.എം.സി.സി ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദിന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനം മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സൈനുൽ ആബീദിൻ സഫാരി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസി അപെക്സ് ബോഡി ഭാരവാഹികളായ എ.പി. മണികണ്ഠൻ, ഷാനവാസ് ബാവ, വേൾഡ് കെ.എം.സി.സി നേതാക്കളായ എസ്.എ.എം ബഷീർ, അബ്ദുന്നാസർ നാച്ചി, ഹൈദർ ചുങ്കത്തറ, കെ.എം.സി.സി ഖത്തർ മലപ്പുറം ജില്ലാ പ്രസിഡന്റ് സവാദ് വെളിയങ്കോട്, ഈസക്കയുടെ മരുമകൻ ആസാദ് എന്നിവർ സംസാരിച്ചു. കെ.എം.സി.സി കലാസാംസ്കാരിക സമിതി സമീക്ഷ ചെയർമാൻ മജീദ് നാദാപുരം തയാറാക്കിയ ഈസക്ക അനുസ്മരണ വിഡിയോ ശ്രദ്ധേയമായി. സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും, ട്രഷറർ പി.എസ്.എം ഹുസൈൻ നന്ദിയും പറഞ്ഞു. മുഹമ്മദ് സുഫിയാൻ ഖിറാഅത്ത് പാരായണവും സലീം റഹ്മാനി പ്രാർത്ഥനയും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.