ദോഹ: ഖുർആനിലും പ്രവാചക വചനങ്ങളിലും പരാമർശിക്കപ്പെട്ട വിവിധ ചെടികളും മരങ്ങളുമെല്ലാം തഴച്ചുവളർന്നു തണലൊരുക്കുന്ന ഇടമാണ് ഖത്തർ ഫൗണ്ടേഷനു കീഴിൽ എജുക്കേഷൻ സിറ്റിയിൽ ഒരുക്കിയ ഖുർആനിക് ബൊട്ടാണിക്കൽ ഗാർഡൻ. ലോകമെങ്ങുമുള്ള സന്ദർശകരെ കൂടി ആകർഷിക്കുന്ന ഖുർആനിക് ബൊട്ടാണികൽ ഗാർഡനെ തേടി ഇപ്പോൾ പുതിയൊരു നേട്ടമെത്തിയിരിക്കുന്നു. അപൂർവ സസ്യങ്ങളുടെ സംരക്ഷണത്തിലെ മികവിന് ബൊട്ടാണിക്കൽ ഗാർഡൻസ് കൺസർവേഷൻ ഇൻറർനാഷനലിന്റെ (ബി.ജി.സി.ഐ) അക്രഡിറ്റേഷനാണ് ഖത്തർ ക്യൂ.ബി.ജിയെ തേടിയെത്തിയത്.
മിഡിൽ ഈസ്റ്റിൽ രണ്ടാമത്തെയും ഖത്തറിലെ ആദ്യത്തെയും അക്രഡിറ്റേഷൻ നേട്ടമാണിത്. അപൂർവവും സംരക്ഷിതവിഭാഗങ്ങളിലും പെട്ട സസ്യവിഭവങ്ങൾ സംരക്ഷിക്കുന്നതിൽ നടത്തിയ ശ്രമങ്ങൾക്കുള്ള അന്താരാഷ്ട്ര അംഗീകാരമായാണ് ബി.ജി.സി.ഐ അക്രഡിറ്റേഷൻ. വൈവിധ്യമാർച്ച ചെടികളുടെ സംരക്ഷണത്തിനായി അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങൾ ഖത്തർ ഖുർആനിക് ബൊട്ടാണിക്കൽ ഗാർഡൽ പാലിക്കുന്നതായും വിലയിരുത്തുന്നു. സസ്യവിഭവങ്ങളുടെ സംരക്ഷണത്തിനുള്ള അന്താരാഷ്ട്ര അംഗീകാരം തേടിയെത്തിയത് അഭിമാനകരമെന്ന് ക്യൂ.ബി.ജി ഡയറക്ടർ ഫാത്തിമ അൽ ഖുലൈഫി പറഞ്ഞു. സസ്യ സംരക്ഷണത്തിനും വിദ്യാഭ്യാസ, സാങ്കേതിക മികവിനുമുള്ള അംഗീകാരം എന്നതിനൊപ്പം പ്രകൃതിയുടെയും ജൈവ വൈവിധ്യങ്ങളുടെയും പ്രധാന്യം തലമുറകളിലേക്ക് പകരുന്നതിനുള്ള പ്രാധാന്യം കൂടിയാണ് പുരസ്കാരമെന്ന് അവർ പറഞ്ഞു.
ഖുർആനിൽ പ്രയോഗിച്ച പേര്, അവയുടെ ഇംഗ്ലീഷ് നാമം, ശാസ്ത്രീയ നാമം, ഉപയോഗം, ഖുർആനിൽ പരാമർശിക്കാനുണ്ടായ സാഹചര്യം എന്നീ വിവരങ്ങൾക്കൊപ്പമാണ് തോട്ടം ഒരുക്കിയത്. മരുഭൂമിയിലും ശീതോഷ്ണ, ഉഷ്ണ മേഖലകളിൽ വളരുന്നത് ഉൾപ്പെടെ ചെറുതും വലുതുമായ ആറായിരത്തിലേറെ ചെടികളും മരങ്ങളുമാണ് ബൊട്ടാണിക്കൽ ഗാർഡനിലുള്ളത്. എല്ലാ കാലങ്ങളിലും സന്ദർശകരുടെയും പ്രധാന കേന്ദ്രമാണിവിടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.