ഖത്തറിൽ റോബോടാക്സി ആദ്യഘട്ട പരീക്ഷണം വിജയം

ദോഹ: സുരക്ഷിത യാത്രക്ക് മുൻഗണന നൽകി രാജ്യത്ത് നടപ്പാക്കിയ ഇലക്ട്രിക് റോബോടാക്സി പരീക്ഷണം അടുത്ത ഘട്ടത്തിലേക്ക്. സുരക്ഷാ ഡ്രൈവറെ ഉൾപ്പെടുത്തി നടത്തിയ പരീക്ഷണ ഓട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് വാഹനം പൂർണ്ണമായും ഡ്രൈവറില്ലാതെ സർവിസ് നടത്താൻ ഒരുങ്ങുന്നത്. ആർട്ടിഫിഷൽ ഇന്റലിജൻസ്, അത്യാധുനിക സെൻസറുകൾ, ലിഡാർ സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ചാണ് റോബോ ടാക്സികൾ പ്രവർത്തിക്കുന്നത്.

മനുഷ്യന്റെ ഇടപെടലുകളില്ലാതെ തന്നെ ചുറ്റുപാടുകൾ നിരീക്ഷിക്കാനും കൃത്യമായ ഡ്രൈവിങ് തീരുമാനങ്ങൾ എടുക്കാനും റോബോടാക്സികൾക്ക് സാധിക്കും. സാധാരണ കാറുകളിൽ നിന്ന് വ്യത്യസ്തമായി കാറിന്റെ മേൽക്കൂരയിലാണ് ഓട്ടോണോമസ് നാവിഗേഷൻ കൺട്രോൾ സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നത്.

ഖത്തർ ഗതാഗത മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് എൻജിനീയറിങ് ആൻഡ് റോഡ് സേഫ്റ്റി മേധാവി മുഹമ്മദ് ജാസിം അൽ ഷൈബാനി ഖത്തർ ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് കാര്യങ്ങൾ വ്യക്തമാക്കിയത്. പദ്ധതിയുടെ ആരംഭം മുതൽ യാത്രക്കാരുടെ സുരക്ഷക്കാണ് പ്രഥമ പരിഗണന നൽകിയിട്ടുള്ളതെന്ന് അൽ ഷൈബാനി കൂട്ടിച്ചേർത്തു. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ നടത്തിയിട്ടുള്ള 2,500 പരീക്ഷണയോട്ടങ്ങളിൽ 94 ശതമാനവും വിജയകരമായിരുന്നു. യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണവും ലഭിച്ചു.

ആദ്യഘട്ടത്തിൽ ഡ്രൈവിങ് സീറ്റിൽ സുരക്ഷ ഡ്രൈവറെ ഇരുത്തിയാണ് പരീക്ഷണം നടത്തിയിരുന്നത്. രണ്ടാം ഘട്ടത്തിൽ ഡ്രൈവറെ പൂർണ്ണമായും നീക്കം ചെയ്തിട്ടുണ്ട്. വാഹനം മുൻകൂട്ടി നിശ്ചയിച്ച റൂട്ടുകളിൽ റിമോട്ട് സിസ്റ്റം വഴിയാണ് പ്രവർത്തിക്കുക. വഴികാട്ടാൻ ഓരോ റോബോടാക്സിയിലും 6 ക്യാമറകൾ, 4 റഡാറുകൾ, 4 ലിഡാർ സെൻസറുകൾ എന്നിവ ഘടിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ കൃത്യമായ നാവിഗേഷനും തടസ്സങ്ങൾ കണ്ടെത്താനും സാധിക്കും.

ഖത്തറിന്റെ സ്മാർട്ട് മൊബിലിറ്റി തന്ത്രത്തിന്റെ ഭാഗമായി മുവാസലാത്തുമായി (കർവ) സഹകരിച്ച് 2025 ജൂണിലാണ് ഗതാഗത മന്ത്രാലയം ഇലക്ട്രിക് റോബോടാക്സികളുടെ ഘട്ടംഘട്ടമായുള്ള പരീക്ഷണയോട്ടം പ്രഖ്യാപിച്ചത്. സാങ്കേതിക വിദ്യയുടെ സജ്ജീകരണം വിലയിരുത്തുന്നതിനും ഇത്തരത്തിലുള്ള വാഹനങ്ങൾ വിപുലമായി റോഡിലിറക്കുന്നതിന് ആവശ്യമായ നിയമനിർമ്മാണവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Tags:    
News Summary - ഖത്തറിൽ റോബോടാക്സി ആദ്യഘട്ട പരീക്ഷണം വിജയം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.