മികച്ച പ്രവർത്തനം നടത്തിയ ഐ.സി.എ.ഐ ചാപ്റ്ററിനുള്ള ഗോൾഡ് ഷീൽഡ് ദോഹ
ചാപ്റ്റർ ഭാരവാഹികൾ ഏറ്റുവാങ്ങുന്നു
ദോഹ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) ദോഹ ചാപ്റ്ററിന്റെ 44ാമത് വാർഷിക ജനറൽ ബോഡിയും പ്രഫഷനൽ സെഷനും ദോഹ പുൾമാൻ ഹോട്ടലിൽ നടന്നു. 150 ലധികം അംഗങ്ങൾ പങ്കെടുത്തു. പരിപാടിയിൽ മുൻ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു മുഖ്യാതിഥിയായി പങ്കെടുത്തു. ഐ.സി.എ.ഐ മുൻ പ്രസിഡന്റ് അനികേത് തലാത്തി മുഖ്യപ്രഭാഷണം നടത്തി. മാറിക്കൊണ്ടിരിക്കുന്ന ലോകസാഹചര്യത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റ്സിന്റെ പ്രാധാന്യത്തെ കുറിച്ചും സ്വീകരിക്കേണ്ട നേതൃപാടവത്തെയും നവീകരണത്തെയും കുറിച്ച് ഇരുവരും സംസാരിച്ചു.
തുടർന്ന് നടന്ന ജനറൽ ബോഡിയിൽ അടുത്ത പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയർപേഴ്സൻ: അരുൺ സോമനാഥ്. വൈസ് ചെയർപേഴ്സൻ: ദേവകി നന്ദൻ തിബർവാൾ. സെക്രട്ടറി: രാകേഷ് ബഹ്തി. ട്രഷറർ: രാജേഷ് സിങ്.
എക്സിക്യൂട്ടിവ് അംഗങ്ങൾ: അശ്വതി നന്ദൻ, മനീഷ് കുമാർ, ദിനേഷ് ബാബു, ധവാൽ ഷാ. 2026 -27 കാലയളവിലേക്കുള്ള പുതുതായി തിരഞ്ഞെടുക്കപ്പെട്ട മാനേജിങ് കമ്മിറ്റിയെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറും മുൻ ചെയർപേഴ്സനുമായ കമലേഷ് തിബർവാൾ പ്രഖ്യാപിച്ചു.
ലോകമെമ്പാടുമുള്ള ഐ.സി.എ.ഐ ചാപ്റ്ററുകളിൽ മികച്ച പ്രവർത്തനത്തിനുള്ള ഗോൾഡ് ഷീൽഡ് (മികച്ച ഓവർസീസ് ചാപ്റ്റർ അവാർഡ് - 2025) ദോഹ ചാപ്റ്റർ കരസ്ഥമാക്കി. നോയിഡയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ നിയമമന്ത്രി അർജുൻ റാം മേഘ്വാളിൽ നിന്നും മുൻ ചെയർപേഴ്സൻ കിഷോർ അലക്സും സംഘവും അവാർഡ് ഏറ്റുവാങ്ങി. ചാപ്റ്ററിന്റെ മികച്ച സാങ്കേതിക പരിപാടികൾക്കും അംഗങ്ങളുടെ സജീവ പങ്കാളിത്തത്തിനുമുള്ള അംഗീകാരമാണിതെന്ന് കിഷോർ അലക്സ് പറഞ്ഞു. ഈ നേട്ടം ചാപ്റ്ററിലെ എല്ലാ അംഗങ്ങൾക്കുമായി സമർപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.