ദോഹ: അമീർ കപ്പ് വിജയികളായ അൽ ഗറാഫക്കും റണ്ണേഴ്സ് അപ്പായ അൽ സദ്ദിനും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ആദരം. ഞായറാഴ്ച ലുസൈൽ കൊട്ടാരത്തിൽ ഇരു ടീമുകൾക്കും പ്രത്യേക ഉച്ചവിരുന്ന് ഒരുക്കി. ജോതാക്കളായ അൽ ഗറാഫയിലെ കളിക്കാർ, പരിശീലകർ, മാനേജ്‌മെന്റ് അംഗങ്ങൾ എന്നിവരെ കൂടാതെ അൽ സദ്ദ് ടീമിലെ പ്രതിനിധികളും പങ്കെടുത്തു. ടൂർണമെന്റ് സ്പോൺസർമാരും അതിഥികളായെത്തി.
അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ അൽഥാനി, ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റും ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ അധ്യക്ഷനുമായ ശൈഖ് ജൊആൻ ബിൻ ഹമദ് അൽഥാനി എന്നിവരും സന്നിഹിതരായിരുന്നു.
രാജ്യത്തെ പ്രധാനപ്പെട്ട കായിക ഇവന്റുകളിലൊന്നാണ് അമീർ കപ്പ്. ശനിയാഴ്ച വൈകീട്ട് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ അൽ സദ്ദിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് (4-1) തകർത്ത് അൽ ഗറാഫ കിരീടം ചൂടി. തുടർച്ചയായി രണ്ടാം തവണയും ഒമ്പതാം കിരീടവുമാണ് അൽ അൽ ഗറാഫ സ്വന്തമാക്കിയത്. അൽജീരിയൻ സൂപ്പർ താരവും ഗാറാഫയുടെ ക്യാപ്റ്റനുമായ യാസിൻ ബ്രാഹിമി മൂന്നു ഗോളുകൾ നേടി ടീമിനെ മുന്നിൽ നിന്ന് നയിച്ചപ്പോൾ അൽ സദ്ദിന്റെ പ്രതിരോധം നിഷ്ഫലമാകുകയായിരുന്നു. ജയത്തോടെ അൽ ഗറാഫ എ.എഫ്.സി ചാമ്പ്യൻസ് ലീഗ് എലൈറ്റ് യോഗ്യത ഉറപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.