ജമാലിൻെറ കുടുംബത്തിന് നിർമിച്ച വീടിൻെറ താക്കോൽദാനം തൃശൂർ ഡി.സി.സി പ്രസിഡൻറ് ജോസ് വള്ളൂര്‍ നിര്‍വഹിക്കുന്നു
കോവിഡിൽ അനാഥമായ കുടുംബത്തിന് പ്രവാസിയുടെ വക വീട്
ദോഹ: കോവിഡ് അനാഥമാക്കിയ കുടുംബത്തിന് കൈത്താങ്ങായി ഖത്തർ പ്രവാസി. തൃശൂർ എറിയാട് പഞ്ചായത്ത് നിവാസിയും കൊടുങ്ങല്ലൂര്‍ അലങ്കാര്‍ ഫാന്‍സി ഷോപ്പിലെ സെയില്‍സ് മാനുമായിരുന്ന മേലേഴുത്ത് ജമാല്‍ (48) കോവിഡ് ബാധിതനായി മരിച്ചതിനെ തുടര്‍ന്ന് അനാഥമായി, വാടകവീട്ടിൽ താമസിക്കുകയായിരുന്ന കുടുംബത്തിന് വീട് വെച്ചുനൽകിയാണ് ഖത്തറിലെ പ്രവാസിയും ഇൻകാസ് തൃശൂർ ജില്ല പ്രസിഡൻറുമായ നാസർ കറുകപ്പാടത്ത് കണ്ണീരൊപ്പിയത്. ജമാലിൻെറ മരണത്തോടെ ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം പ്രതിസന്ധിയിലായപ്പോഴാണ് സാമൂഹിക പ്രവർത്തകനായ നാസർ കറുകപ്പാടം ഇടപെട്ടത്. കെ.പി.സി.സിയുടെ 1000 വീട് പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് എറിയാട് മാടവന നിവാസിയായ നാസര്‍ കുടുംബത്തിന് സ്വന്തമായൊരു വീട് വെച്ചുനൽകിയത്. കഴിഞ്ഞയാഴ്ച നാട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാനായി ഇദ്ദേഹവും എത്തി. വീടിെൻറ താക്കോല്‍ ദാനം പുതിയ വസതിയില്‍ ഡി.സി.സി പ്രസിഡൻറ് ജോസ് വള്ളൂര്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ നാസര്‍ കറുകപ്പാടത്തിനെ ജോസ് വള്ളൂര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. യുദ്ധകാല അടിസ്ഥാനത്തില്‍ വീടിെൻറ നിര്‍മാണം പൂര്‍ത്തിയാക്കിയ നാസറിെൻറ മകന്‍ ആര്‍ക്കിടെക്ട് നസല്‍ നാസര്‍, സഹോദര പുത്രന്‍ എൻജിനീയര്‍ റമീസ് റഷീദ് എന്നിവര്‍ക്കുള്ള പുരസ്കാരവും നിര്‍ധന യുവതിയുടെ വിവാഹത്തിനുള്ള സഹായവും ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുബിന്‍ കൈമാറി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് പി.കെ. ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. എം.ഇ.എസ് സംസ്ഥാന സെക്രട്ടറി കെ.കെ. കുഞ്ഞുമൊയ്തീന്‍, ജില്ല പ്രസിഡൻറ് വി.എം. ഷൈന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി ഡൊമനിക്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വാണി പ്രയാഗ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ശ്രീനാരായണപുരം മണ്ഡലം കമ്മിറ്റി പ്രസിഡൻറ് പ്രഫ. കെ.എ. സിറാജ് സ്വാഗതവും കെ.കെ. സുൽഫി നന്ദിയും പറഞ്ഞു. എറിയാട് കറുകപ്പാടത്ത് ഉദുമാന്‍ചാലില്‍ കുടുംബാംഗമായ നാസര്‍ ദീര്‍ഘകാലമായി ഖത്തര്‍ നാഷനല്‍ ബാങ്കില്‍ ജോലി ചെയ്തുവരുന്നു. ഭാര്യ റംല നാസര്‍, മക്കള്‍ നസ്ല നാസര്‍, നസല്‍ നാസര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.