ദോഹ: റോഡ് ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ജി.സി.സി ട്രാഫിക് വാരാചരണത്തിന് തുടക്കമായി. 36ാമത് ജി.സി.സി ട്രാഫിക് വാരാചരണം മാർച്ച് മൂന്ന് മുതൽ എട്ടുവരെയാണ് നീളുന്നത്. ‘വാഹനമോടിക്കുമ്പോൾ ഫോൺ വേണ്ട’ എന്ന ശീർഷകത്തിലാണ് ഇത്തവണ ഖത്തർ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ ജി.സി.സി ട്രാഫിക് വാരാചരണം നടക്കുന്നത്.
ഇതിന്റെ ഭാഗമായി ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടികൾക്ക് ചൊവ്വാഴ്ച ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ തുടക്കമാകും. റോഡിലെ നിർദേശങ്ങളും ഗതാഗത നിയമങ്ങളും മറ്റും ഉൾക്കൊള്ളുന്ന പ്രദർശനം രാവിലെ പത്തിന് ആരംഭിക്കും. വെള്ളിയാഴ്ചവരെ പ്രദർശനം തുടരും.
ജി.സി.സി ട്രാഫിക് വാരാചരണത്തിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നേതൃത്വത്തിൽ റോഡ് ഗതാഗതം സംബന്ധിച്ച ബോധവത്കരണം ഊർജിതമാക്കുമെന്ന് മേജർ ജനറൽ അബ്ദുൽ അസിസ് ബിൻ ജാസിം ആൽഥാനി പറഞ്ഞു.
നിരന്തര ബോധവത്കരണങ്ങളിലൂടെയും മറ്റും രാജ്യത്തെ റോഡ് അപകടങ്ങളുടെയും നിയമലംഘനങ്ങളുടെയും എണ്ണം പരമാവധി കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. റോഡ് അപകടങ്ങളുടെ പ്രധാന കാരണം എന്ന നിലയിലാണ് ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഫോൺ ഉപയോഗത്തിനെതിരെ ഇത്തവണത്തെ വാരാചരണത്തിൽ ശ്രദ്ധനൽകുന്നത്.
നിലവിൽ മൊബൈൽ ഉപയോഗവും സീറ്റ് ബെൽറ്റ് ലംഘനവും തടയുന്നതിനായി ഖത്തറിൽ റഡാർ സംവിധാനം പ്രാബല്യത്തിലുണ്ട്. കഴിഞ്ഞ സെപ്റ്റംബർ മുതൽ നിർമിതബുദ്ധിയിലധിഷ്ഠിതമായ റഡാർ സംവിധാനത്തിൽ പ്രധാന റോഡുകളിൽ സ്ഥാപിച്ചിരുന്നു. ഇതും രാജ്യത്തെ റോഡ് അപകടങ്ങൾ കുറക്കുന്നതിൽ പ്രധാനപ്പെട്ടതായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.