അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി തുർക്കിയ വിദേശകാര്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽനിന്ന്
ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി തുർക്കിയ വിദേശകാര്യ മന്ത്രി ഹകൻ ഫിദാനുമായി കൂടിക്കാഴ്ച നടത്തി. അമീരി ദിവാൻ ഓഫിസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും അവ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ചചെയ്തു. ഗസ്സ, അധിനിവേശ പലസ്തീൻ പ്രദേശങ്ങൾ, സിറിയ എന്നിവിടങ്ങളിലെ വിഷയങ്ങളും പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളും ഇരുവരും ചർച്ചചെയ്തു.
കഴിഞ്ഞദിവസം ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി തുർക്കിയ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗസ്സ മുനമ്പിലെയും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെയും സിറിയയിലെയും സംഭവവികാസങ്ങളെക്കുറിച്ചും പൊതുവായ താൽപര്യമുള്ള വിവിധ വിഷയങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തിരുന്നു.
ഗസ്സ മുനമ്പിൽ യുദ്ധം അവസാനിപ്പിക്കുന്നതിനും മാനുഷിക സഹായങ്ങൾ തടസ്സമില്ലാതെയും സുരക്ഷിതമായും എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനും ബന്ദികളുടെ മോചനം സാധ്യമാക്കുന്നതിനും പ്രാദേശികവും ആഗോളവുമായ ശ്രമങ്ങൾ വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം എടുത്തുപറഞ്ഞു.സമാധാനപരമായ മാർഗങ്ങളിലൂടെ ഫലസ്തീൻ വിഷയം പരിഹരിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങൾക്കും ഖത്തർ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.ഖത്തറും തുർക്കിയയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുവരും ചർച്ചചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.