ദോഹ: ഖത്തർ ടൂറിസത്തിന്റെ പെരുന്നാൾ ആഘോഷത്തിന് ദോഹ കോർണിഷ് വേദിയാവും. മേയ് മൂന്ന് മുതൽ മേയ് അഞ്ചുവരെയാണ് ഖത്തർ ടൂറിസം നേതൃത്വത്തിലെ പെരുന്നാൾ ആഘോഷങ്ങൾ. സ്വദേശികളും താമസക്കാരും സന്ദർശകരും ഉൾപ്പെടെയുള്ള പൊതുജനങ്ങൾക്കായി വിവിധ ആഘോഷ പരിപാടികളോടെയാണ് ഖത്തർ ടൂറിസം മൂന്നുദിവസത്തെ പെരുന്നാൾ ആഘോഷത്തിന് ഒരുക്കം തുടങ്ങിയത്.
കുടുംബസമേതമുള്ള നിരവധി വിനോദ പരിപാടികൾ, ബലൂൺ പരേഡ്, മാർച്ചിങ് ബാൻഡ്, വെടിക്കെട്ട്, കാർണിവൽ ഗെയിംസ്, ഭക്ഷ്യ സ്റ്റാളുകൾ എന്നിവ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളോടെയാണ് പെരുന്നാളിനെ വരവേൽക്കുന്നത്. വിനോദസഞ്ചാര മേഖലയിലെ ഏറ്റവും ദുരിതമേറിയ രണ്ടുവർഷത്തെ കാലത്തിനുശേഷം, പുതിയ അധ്യായം കുറിക്കാൻ ഒരുങ്ങുകയാണ് ഖത്തർ ടൂറിസമെന്ന് ചെയർമാൻ അക്ബർ അൽ ബാകിർ പറഞ്ഞു.
ആരോഗ്യ മന്ത്രാലയത്തിന്റെ പിന്തുണക്ക് അദ്ദേഹം നന്ദി പറഞ്ഞു. 'ഫിഫ ലോകകപ്പ് ഖത്തറിന് ആതിഥേയത്വം വഹിക്കുന്നതിന്റെ ഭാഗമായി എല്ലാ വിനോദസഞ്ചാര പ്രവർത്തനങ്ങളും വിജയകരമായി പുനരാരംഭിക്കുകയാണ്. കൂടാതെ ഖത്തറിലെ താമസക്കാർക്കും സന്ദർശകർക്കും ആസ്വദിക്കാനുള്ള ആവേശകരമായ ഒരുപിടി പരിപാടികളും ടൂറിസത്തിനു കീഴിൽ ഒരുങ്ങുകയാണ്' -അക്ബർ അൽ ബാകിർ പറഞ്ഞു. റമദാൻ കഴിഞ്ഞ് ലോകകപ്പിന്റെ ആഘോഷങ്ങളിലേക്കുള്ള തുടക്കം കൂടിയാവും പെരുന്നാളും തുടർന്നു വരുന്ന പരിപാടികളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.