ദോഹ: ഹയ്യാ യാത്രക്കാരനായി മകന്റെ കുടുംബത്തിനൊപ്പം പെരുന്നാൾ ആഘോഷിക്കാൻ എത്തിയതാണ് കോഴിക്കോട് വടകര സ്വദേശി മുഹമ്മദ് അലിയും ഭാര്യയും. കാൽനൂറ്റാണ്ട് കാലം വിവിധ ഗൾഫ് രാജ്യങ്ങളിൽ പ്രവാസിയായിരുന്നെങ്കിലും വർഷങ്ങൾക്കുശേഷം ഖത്തറിലേക്ക് സന്ദർശകനായുള്ള വരവ് ആസ്വദിക്കുകയാണ് ഇരുവരും. വെള്ളിയാഴ്ച പെരുന്നാൾദിനത്തിൽ തുടങ്ങിയ ആഘോഷത്തിൽ ഖത്തറിനെ പൂർണമായും ആസ്വദിക്കുകയാണ് ഇദ്ദേഹം. ഓരോ ദിവസവും ഖത്തറിന്റെ കണ്ണായ സ്ഥലങ്ങൾ സന്ദർശിച്ച് പെരുന്നാളിനെ ആഘോഷമാക്കി മാറ്റുമ്പോൾ പത്തുവർഷംമുമ്പ് വന്ന ദോഹയല്ല ഇതെന്ന് സാക്ഷ്യപ്പെടുത്തുന്നു. പെരുന്നാൾദിനത്തിൽ മക്കൾക്കും പേരമക്കൾക്കുമൊപ്പം ദോഹ കോർണിഷിലായിരുന്നു.
ലൈറ്റ് ഫെസ്റ്റും രാത്രിയിലെ കരിമരുന്ന് പ്രയോഗവുമെല്ലാമായി വർണാഭമായി ആസ്വദിച്ചു. നാട്ടിൽ പെരുന്നാളായിരുന്ന ശനിയാഴ്ച വൈകീട്ട് ലുസൈൽ ബൊളെവാഡിലേക്ക് വെച്ചുപിടിച്ചു. അവിടെ പരേഡുകളും വിവിധ കലാപരിപാടികളുമായി വൈവിധ്യമാർന്ന ആഘോഷങ്ങൾക്ക് സാക്ഷിയായ മുഹമ്മദ് അലി ഏതാനും വർഷംമുമ്പ് സ്വപ്നംപോലും കാണാൻ കഴിയാത്ത ഗൾഫിലെ പെരുന്നാൾ ആഘോഷമാണ് ഇതെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഞായറാഴ്ച ദോഹയിൽ സൂഖ് വാഖിഫിലെ പരിപാടികൾക്കും മാളുകളിലുമെത്തിയും പെരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുത്തതായി അദ്ദേഹം പറയുന്നു. എല്ലായിടത്തേക്കും സുഖകരമായ യാത്രക്ക് സംവിധാനമൊരുക്കുന്ന ദോഹ മെട്രോയുടെ സേവനത്തിനാണ് മുഹമ്മദ് അലി മുഴുവൻ മാർക്കും നൽകുന്നത്.
ഒരു മുഹമ്മദ് അലിയുടെ മാത്രം കഥയല്ലിത്. ഹയ്യാ കാർഡ് വഴി വിവിധ രാജ്യക്കാരായ സന്ദർശകർക്ക് വാതിൽ തുറന്ന ഖത്തറിലേക്ക് കുടുംബങ്ങളായി നിരവധി പേരാണ് ഇത്തവണ എത്തിയത്. നാട്ടിൽ വേനലവധി കൂടിയായതോടെ ദോഹയിൽ കുടുംബസംഗമമാക്കി മാറ്റിയവരും ഉണ്ട്.
പെരുന്നാളവധി ദിനങ്ങളെ മുമ്പൊരിക്കലും കാണാത്തവിധം ആഘോഷത്തോടെ വരവേൽക്കുന്ന ഖത്തറിന്റെ കഴിഞ്ഞ ദിവസങ്ങളിലെ കാഴ്ചയാണിത്. മൂന്നും അഞ്ചും ദിവസങ്ങളായി വിവിധ സ്ഥാപനങ്ങളും സർക്കാർ ഏജൻസികളും ഒരുക്കിയ പെരുന്നാൾ ആഘോഷ പരിപാടികളിൽ പ്രവാസികൾ സജീവമാകുന്നു. കഴിഞ്ഞ നാലുദിനങ്ങളിലും ഉച്ചകഴിഞ്ഞാൽ എന്താണ് പരിപാടിയെന്നതിൽ സംശയമില്ലെന്നാണ് കോഴിക്കോട് സിറ്റിയിൽനിന്നുള്ള റംഷിദിന്റെ പ്രതികരണം. ഹയ്യാ വിസിറ്റിലൂടെ ഒരുമാസംമുമ്പ് എത്തിയ ഭാര്യക്കും മകനുമൊപ്പം വൈകീട്ട് പുറത്തിറങ്ങുകയാണ് പതിവ്. സ്വന്തം വാഹനമെടുത്ത് പോയാൽ പാർക്കിങ് ലഭിക്കില്ലെന്ന ഭയത്താൽ മെട്രോയിലാണ് സഞ്ചാരം. അർധരാത്രി വരെ മെട്രോ സൗകര്യമുള്ളതിനാൽ സുഖകരമായി മടങ്ങിയെത്താനും കഴിയുന്നതായി അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
കതാറ കൾചറൽ വില്ലേജിനു കീഴിലെ പെരുന്നാൾ പരിപാടികൾ ആസ്വദിക്കാൻ കുട്ടികളും കുടുംബങ്ങളുമായി ആയിരങ്ങളാണ് എത്തുന്നത്. പെരുന്നാളിന്റെ ആദ്യദിനം മുതൽ വ്യത്യസ്ത പരിപാടികളാണ് കതാറയിൽ അരങ്ങേറുന്നത്. പൊലീസ് ബാൻഡിങ്ങായിരുന്നു തിങ്കളാഴ്ച കതാറയിലെ ശ്രദ്ധാകേന്ദ്രം. കതാറ കോർണിഷിൽ വൈകീട്ട് 6.15നും 7.50നുമായിരുന്നു മ്യൂസിക് ബാൻഡ് സംഘത്തിന്റെ പ്രകടനം. വിവിധ കലാപരിപടികൾ, ലേസർ ഷോ, ഡ്രോൺ ഷോ, കുട്ടികളെ ആകർഷിക്കുന്ന ചടങ്ങുകൾ എന്നിവയും കതാറയിൽ എല്ലാ ദിനങ്ങളിലും ഒരുക്കിയിരുന്നു. വിവിധ രാജ്യങ്ങളിൽനിന്നുള്ള കലാകാരന്മാരുടെ പ്രദർശനങ്ങൾ, കരകൗശല വസ്തുക്കളുടെ പ്രദർശനം, പെയിൻറിങ് എന്നിവയും കതാറയിലെ വിവിധ കെട്ടിടങ്ങളിൽ പുരോഗമിക്കുന്നു.
ഖത്തറിന്റെ ചരിത്രത്തിൽ ചേർത്തെഴുതപ്പെട്ട ലുസൈൽ പെരുന്നാൾ ആഘോഷപ്പട്ടികയിൽ ഇത്തവണ അരങ്ങേറ്റം കുറിക്കുകയായിരുന്നു. കഴിഞ്ഞ നാലുദിനങ്ങളിലും സ്ത്രീകളും കുട്ടികളും മുതിർന്നവരുമായി എല്ലാവരും ഒഴുകിയെത്തിയ നഗരം. ലുസൈൽ ബൊളെവാഡ് ലോകകപ്പിന് ശേഷം, വീണ്ടുമൊരിക്കൽകൂടി വർണാഭമായ ദിനങ്ങളായിരുന്നു പെരുന്നാൾ സുദിനങ്ങൾ. റമദാനിലെ സായാഹ്നങ്ങളിൽ തന്നെ പീരങ്കിയും മോട്ടോർ ഷോകളുമായി ശ്രദ്ധേയമായ മണ്ണിൽ പെരുന്നാളിൽ ഉത്സവമേളം തീർത്തു. ഓരോ ദിവസവും ഉച്ചകഴിഞ്ഞ് ആയിരങ്ങളാണ് ഇവിടേക്ക് ഒഴുകിയെത്തിയത്. ആരുംതന്നെ നിരാശരായി മടങ്ങേണ്ടിയുംവന്നില്ല.
പെരുന്നാള്‍ ആഘോഷത്തെ ടൂറിസം അവസരമാക്കി മാറ്റുകയായിരുന്നു ലുസൈല്‍ ബൊളെവാഡ്. പരമ്പരാഗത അറബ് ആഘോഷക്കാഴ്ചകള്‍ക്കൊപ്പം പാശ്ചാത്യ സഞ്ചാരികൾക്ക് ആസ്വദിക്കാവുന്ന പരിപാടികളും ഒരുക്കി. വര്‍ണാഭമായ പരേഡ് കാഴ്ചക്കാരുടെ മനംകവര്‍ന്നു. ഡ്രോണ്‍ ഷോയും വെടിക്കെട്ടും ആഘോഷത്തിന്റെ പകിട്ട് കൂട്ടി.
മറ്റു ജി.സി.സി രാജ്യങ്ങളില്‍നിന്നുള്ള മലയാളികളും ലുസൈലിലെ ആഘോഷങ്ങളുടെ ഭാഗമാകാനെത്തി. ലോകകപ്പ് ഫുട്ബാളിൽ ലയണൽ മെസ്സി കിരീടമുയർത്തി, പിന്നാലെ വിക്ടറി മാർച്ച് നടത്തിയ വേദിയെന്ന നിലയിൽ പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത ലുസൈൽ ഖത്തറിലെത്തുന്നവരുടെ പ്രധാന കേന്ദ്രമായും മാറുകയാണിപ്പോൾ.
ലോകകപ്പിന് പിന്നാലെ ഖത്തറില്‍ ആഘോഷങ്ങള്‍ക്ക് നിറംകൂടിയെന്ന അഭിപ്രായമാണ് വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്ന പ്രവാസികള്‍ പങ്കുവെച്ചത്. പെരുന്നാള്പിറ്റേന്ന് മൂന്നുദിവസത്തെ ആഘോഷ പരിപാടികളാണ് ലുസൈലില്‍ സംഘടിപ്പിച്ചത്. എല്ലാ ദിവസവും വന്‍ ജനക്കൂട്ടത്തിന് മുന്നിലാണ് പരിപാടികള്‍ അരങ്ങേറിയത്.
‘‘ഏറെ അവിശ്വസനീയമായൊരു ഇടമായി ലുസൈൽ മാറിയിട്ടുണ്ട്. ഇവിടത്തെ ഒരാഘോഷവും നഷ്ടപ്പെടുത്താൻ തോന്നാറില്ല. കുട്ടികൾക്കും മുതിർന്നവർക്കും ആസ്വാദ്യകരമാണ് ഇവിടത്തെ പരിപാടികൾ’’ -ലുസൈലിലെത്തിയ സലീം അഹമ്മദ് പറഞ്ഞു. ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെയായിരുന്നു ലുസൈലിലെ ഈദ് ആഘോഷ പരിപാടികൾ. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി 9.40ന് ഡ്രോൺ ഷോയും 10ന് കരിമരുന്ന് പ്രയോഗവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.