ദോഹ: ത്യാഗസ്മരണ പുതുക്കിയും തക്ബീർ ധ്വനികളുയർത്തിയും സൗഹൃദം പങ്കുവെച്ചും ഖത്തറിലെ വിശ്വാസി സമൂഹം ബലിപെരുന്നാൾ ആഘോഷ നിറവിൽ. സ്വദേശികളും മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹവും പള്ളികളിലും ഈദ്ഗാഹുകളിലും അതിരാവിലെ തന്നെ പെരുന്നാൾ നമസ്കാരത്തിനായി ഒത്തുചേർന്നു.
മേയ് മാസത്തിലെ കടുത്ത ചൂടിന് അൽപം ശമനം നൽകിയ പ്രഭാതത്തിൽ, വിശ്വാസി സമൂഹം ഈദ് നമസ്കാരത്തിനായി പള്ളികളിലേക്കും ഈദ് നമസ്കാരത്തിനായി സജ്ജമാക്കിയ മൈതാനികളിലേക്കും പുലർച്ചെ തന്നെ പുറപ്പെട്ടു. രാവിലെ നാല് മണി മുതൽ നഗരത്തിലെ റോഡുകളെല്ലാം സജീവമായി. സുരക്ഷയും, ട്രാഫിക് ക്രമീകരണവുമായി അധികൃതറും ജാഗരൂകരമായി. രാവിലെ അഞ്ചിനായിരുന്നു രാജ്യത്തിന്റെ എല്ലായിടങ്ങളിലും ഈദ് നമസ്കാരം നടന്നത്.
4.30ഓടെ തന്നെ സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉൾപ്പെടെയുള്ളവർ നമസ്കാര സ്ഥലങ്ങളിലേക്ക് ഒഴുകിയെത്തി. മൈതാനങ്ങളും ഹാളുകളും ഉൾപ്പെടെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഈദ് ഗാഹുകൾ സജ്ജമാക്കിയിരുന്നതിനാൽ ചെറിയ പെരുന്നാളിനെ അപേക്ഷിച്ച് തിരക്ക് കുറവായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 733 നമസ്കാര സ്ഥലങ്ങളാണ് സജ്ജീകരിച്ചത്. ദോഹയിലെ വിവിധ ഈദുഗാഹുകൾ, ഇമാം ഇബ്നു അബ്ദുൽവഹാബ് പള്ളി, അലി ബിൻ അലി മസ്ജിദ്, എജുക്കേഷൻ സിറ്റി സ്റ്റേഡിയം എന്നിവടങ്ങളിൽ ആയിരങ്ങൾ ഒത്തുചേർന്നു.
ഇബ്രാഹിം പ്രവാചകന്റെ ത്യാഗോജ്ജ്വലമായ ജീവിതവും ബലിപെരുന്നാളിന്റെ സന്ദേശവും ഉൽബോധിപ്പിച്ച് ഇമാമുമാർ പെരുന്നാൾ ഖുതുബ നിർവഹിച്ചു. ഹജ്ജിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രഭാഷണങ്ങളിൽ ഓർമിപ്പിച്ചു.
ഖത്തറിൽ വിവിധ കേന്ദ്രങ്ങളിൽ ഈദ് ഖുതുബയുടെ മലയാള വിവർത്തനവും നിർവഹിച്ചു. ഖത്തർ ഇസ്ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫിന് കീഴിലെ ശൈഖ് അബ്ദുല്ല ബിൻ ആൽമഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ വിവിധ മലയാളി സംഘടനകളുമായി ചേർന്നാണ് പെരുന്നാൾ ഖുതുബയുടെ മലയാള പരിഭാഷാ സൗകര്യം ഒരുക്കിയത്.
അൽ ഖോർ ലുലു ഈദ് ഗാഹിൽ ജംഷീദ് ഇബ്രാഹിം, മസ്ജിദ് മുനീറ അൽ സുവൈദിയിൽ ഡോ. അബ്ദുൽ വാസിഅ്, അൽ അറബി സ്റ്റേഡിയം ഈദ് ഗാഹിൽ പി.പി. അബ്ദുറഹീം, വക്റ സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ കെ.ടി. മുബാറക്, ജാസിം ദർവീസ് ഈദ് ഗാഹിൽ യാസിർ അറഫാത്ത്, അൽ മെസില ആയിഷ ബിൻത് മുഹമ്മദ് അൽ സുവൈദി മസ്ജിദിൽ മുജീബ് റഹ്മാൻ മദനി, അൽ സദ്ദ് സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ ഉമർ ഫൈസി എന്നിവർ പരിഭാഷ നിർവഹിച്ചു. നമസ്കാരത്തിന് ശേഷം പരസ്പരം ആലിംഗനം ചെയ്തും ഈദ് ആശംസകൾ നേർന്നും സൗഹൃദം പുതുക്കിയുമാണ് വിശ്വാസികൾ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.