ദോഹ: വെൽകിൻസ് മെഡിക്കൽ സെന്ററിന്റെ സാമൂഹികപ്രതിബദ്ധതാ പദ്ധതിയായ ‘ടേൺ യുവർ ഇ-വേസ്റ്റ് ടു ഹെൽത്ത് ആൻഡ് വെൽനെസ്’ന് ആരോഗ്യ മേഖലയിലെ മികച്ച സി.എസ്.ആർ പദ്ധതിക്കുള്ള പുരസ്കാരം. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ നടന്ന ഖത്തർ സി.എസ്.ആർ ഉച്ചകോടിയിൽ വെൽകിൻസിന് പുരസ്കാരം സമ്മാനിച്ചു.
ദോഹ ഷെറാട്ടൺ ഹോട്ടലിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ഖത്തർ നാഷനൽ പ്രോഗ്രാം ഫോർ സോഷ്യൽ റെസ്പോൺസിബിലിറ്റി തലവൻ, ഡോ.സൈഫ് അലി അൽ-ഹജറിയിൽ നിന്നും വെൽകിൻസ് മെഡിക്കൽ സെന്റർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.സമീർ മൂപ്പൻ, ഡയറക്ടർമാരായ ഹമദ് മുബാറക് അൽ-ഖാദർ, ഖലീൽ മൻസൂർ അൽ-ഷഹവാനി എന്നിവർ ഫലകവും പ്രശസ്തിപത്രവും ഏറ്റുവാങ്ങി. ‘ആരോഗ്യ മേഖലയിലെ മികച്ച സി.എസ്.ആർ പദ്ധതിക്കുള്ള പുരസ്കാരം ലഭിച്ചതിൽ ഏറെ അഭിമാനമുണ്ടെന്നും കഴിഞ്ഞ നാലുമാസത്തെ കാമ്പയിനിലൂടെ മാത്രം വിവിധ കമ്പനികൾ, അസോസിയേഷനുകൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്നായി 45,000 കിലോഗ്രാമിലധികം ഇ-വേസ്റ്റ് ശേഖരിക്കാനും കാമ്പയിൻ പാട്ണറായ സീഷോറിന്റെ സഹായത്തോടെ കൃത്യമായി റീസൈക്കിൾ ചെയ്യാനും സാധിച്ചു. ഒപ്പം ഈ-വേസ്റ്റ് നൽകിയവർക്ക് ആരോഗ്യസംരക്ഷണത്തിനായി ഉദ്ദേശ്യം 1,15,000 ഖത്തർ റിയാൽ വരുന്ന സേവനങ്ങൾ നൽകാനും സാധിച്ചുവെന്നും ഡോ.സമീർ മൂപ്പൻ അഭിപ്രായപ്പെട്ടു.
‘സർക്കാറിന്റെ അംഗീകാരം ഞങ്ങൾക്ക് തരുന്ന പ്രചോദനം വളരെ വലുതാണ്. പ്രകൃതി സംരക്ഷണത്തോടൊപ്പം ആരോഗ്യസംരക്ഷണവും ഉറപ്പുവരുത്തുന്ന ഈ പദ്ധതിക്ക് പലയിടങ്ങളിൽനിന്നായി ഒരുപാട് നല്ല അഭിപ്രായം ലഭിച്ചു. അതുകൊണ്ട് തന്നെ ഈ കാമ്പയിൻ മുഖമുദ്രയായി തുടർന്നുകൊണ്ടുപോകാൻ ആലോചിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തർ നാഷനൽ വിഷൻ 2030 മുൻനിർത്തി കൂടുതൽ സി.എസ്.ആർ പദ്ധതികൾ ആരംഭിക്കാൻ ഇത്തരം അംഗീകാരങ്ങൾ വിവിധ കമ്പനികൾക്ക് പ്രേരണമാകുമെന്നും പദ്ധതിയുടെ വിജയത്തിൽ പിന്തുണ നൽകിയ സീഷോർ ഗ്രൂപ്പിനോട് നന്ദി അറിയിക്കുന്നതായും വെൽകിൻസ് മെഡിക്കൽ സെന്റർ ചീഫ് ഓപറേറ്റിങ് ഓഫിസർ നിഖിൽ ജോസഫ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ദോഹ റമദാ സിഗ്നലിന് സമീപം വെസ്റ്റിൻ ഹോട്ടലിന് എതിർവശത്തായി സ്ഥിതിചെയ്യുന്ന വെൽകിൻസ് മെഡിക്കൽ സെന്ററിൽ ഇന്റേർണൽ മെഡിസിൻ, ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ഗൈനക്കോളജി, ഇ.എൻ.ടി, ഓർത്തോപീഡിക്സ്, ഡെർമറ്റോളജി ആൻഡ് കോസ്മെറ്റോളജി, ഓഫ്താൽമോളജി, സൈക്കോളജി എന്നീ വിഭാഗങ്ങളിൽ ഔട്ട് പേഷ്യന്റ് ക്ലിനിക്കുകളിലായി 15ഓളം ഡോക്ടർമാരുടെ സേവനങ്ങളും ഒപ്പം റേഡിയോളജി, ലബോറട്ടറി, ഫാർമസി സർവിസുകളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.