ദോഹ: സൗദി അറേബ്യൻ മരുഭൂമിയിൽ വളർത്തിയിരുന്ന ഖത്തരികളുടെ ഒട്ടകങ്ങൾ കുവൈത്ത് വഴി കപ്പലിൽ ദോഹയിലേക്ക്. കഴിഞ്ഞ ദിവസമാണ് ഒട്ടകങ്ങളെ കപ്പലിൽ റുവൈസ് പോർട്ടിലേക്ക് കൊണ്ടുവരാനുള്ള തീരുമാനം എടുത്തത്. ഏതാനും കുവൈത്തി പൗരൻമാരുടെ പ്രത്യേക താൽപര്യപ്രകാരമാണ് ഒട്ടകങ്ങളെ കൊണ്ട് വരാനുള്ള തീരുമാനം എടുക്കാൻ കഴിഞ്ഞതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
സൗദിയിലെ മരുഭൂമികളിൽ മേയുകയും വളരുകയും ചെയ്തിരുന്ന ഖത്തർ പൗരൻമാരുടെ ഒട്ടകങ്ങളെ സൽവ അതിർത്തിയിലൂടെ കടത്തി വിടാതിരുന്നത് വലിയ പ്രതിസന്ധിക്ക് കാരണമായിരുന്നു. ഉപരോധം പ്രഖ്യാപിച്ചത് മുതൽ ആയിരക്കണക്കിന് ഒട്ടകങ്ങളുള്ള ഖത്തരികളായ കർഷകർ വലിയ പ്രതിസന്ധിയിലായിരുന്നു. നോക്കാനും പരിചരിക്കാനും ആളില്ലാത്ത ഇക്കാലത്തിനുള്ളിൽ നിരവധി ഒട്ടകങ്ങൾ മരണമടയുകയും ചെയ്തു.
ഇത്തരമൊരു സാഹചര്യത്തിലാണ് സൗദിയിൽ നിന്ന് ഒട്ടകങ്ങളെ കുവൈത്തിലെത്തിച്ച് കപ്പൽ വഴി ഖത്തറിലേക്ക് കൊണ്ടുവരാനുള്ള പദ്ധതി തയ്യാറാകുന്നത്.
മൂന്ന് കുവൈത്തി പൗരൻമാരുടെ പ്രത്യേക ശ്രദ്ധയാണ് ഇത്തരമൊരു പരിഹാരത്തിലേക്ക് എത്താൻ കാരണമെന്ന് അധികൃതർ വ്യക്തമാക്കി. ആയിരം ഒട്ടകങ്ങൾ അടുത്ത ദിവസം റുവൈസ് തുറമുഖത്ത് എത്തുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.