കഴിഞ്ഞ വർഷം നടന്ന സുഹൈൽ ഫാൽക്കൺ മേളയിൽനിന്ന്

ദോഹ: വിവിധ ഇനം ഫാൽക്കൺ പക്ഷികളുടെ പ്രദർശനവും വിൽപനയും ഫാൽക്കൺ വേട്ടക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പ്രദർശവും ഒരുക്കി സുഹൈൽ ഫാൽക്കൺ മേള അടുത്തമാസം ഖത്തറിൽ നടക്കും. ഖത്തറിന്റെ സാംസ്കാരിക മേഖലയിലെ പ്രധാന ആകർഷണങ്ങളിലൊന്നായ ഇന്റർനാഷണൽ ഹണ്ടിങ് ആൻഡ് ഫാൽക്കൺ എക്സിബിഷന് സെപ്റ്റംബർ 8 മുതൽ 12 വരെ കതാറ കൾച്ചറൽ വില്ലേജ് വേദിയാകും. മേളയുടെ പത്താമത് പതിപ്പിനാണ് ഇത്തവണ വേദിയാകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് സന്ദർശകരും ഫാൽക്കൺ പ്രേമികളും കുടുംബങ്ങളുമാണ് ഓരോ വർഷവും പ്രദർശനത്തിൽ പങ്കെടുക്കുന്നത്.

മുന്തിയ ഇനം ഫാൽക്കൺ പക്ഷികളുടെ വിൽപനയും പ്രദർശനവുമാണ് മേളയുടെ പ്രധാന ആകർഷണം. ക്യാമ്പിങ് ഉപകരണങ്ങൾ, 4x4 വാഹനങ്ങൾ എന്നിവയുടെ വിൽപനയും പ്രദർശനവും, ഫാൽക്കണുകളുടെ ചികിത്സയെക്കുറിച്ചുള്ള പ്രത്യേക പ്രഭാഷണങ്ങൾ, പൊതുജന ശ്രദ്ധ ആകർഷിക്കുന്ന ഫാൽക്കൺ ലേലം എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.

പ്രദർശനത്തിൽ വേട്ടയ്ക്ക് ആവശ്യമായ തോക്കുകൾക്കും പക്ഷികൾക്കും തത്സമയ ലൈസൻസിങ് സഹായം, ബിസിനസ് ഗ്രൂപ്പുകൾക്കായി പ്രത്യേക ബി 2 ബി മാച്ച് മേക്കിങ് ലോഞ്ച്, സുരക്ഷിത പേയ്‌മെന്റ് സൗകര്യങ്ങൾ എന്നിവ സംഘാടകർ ഒരുക്കുന്നുണ്ട്.

വിനോദ പരിപാടികൾ, വർക്ക്‌ഷോപ്പുകൾ, ഫുഡ് കോർട്ടുകൾ തുടങ്ങി കുടുംബത്തോടൊപ്പം വേനൽക്കാല വിനോദം ആഘോഷിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഖത്തറിന്റെ പരമ്പരാഗത സംസ്‌കാരവും പൈതൃകവും വിളിച്ചോതുന്ന പ്രതേക മേഖലയും പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കും. ഫാൽക്കൺ വളർത്തൽ, വേട്ടയാടൽ, ഖത്തരി പൈതൃകം, സാഹസിക വിനോദങ്ങൾ എന്നിവയിൽ താൽപര്യമുള്ളവരെയും പങ്കാളികളെയും പ്രദർശനത്തിലേക്ക് ക്ഷണിക്കുന്നതായി കതാറ കൾച്ചറൽ വില്ലേജ് അധികൃതർ അറിയിച്ചു.

പ്രദർശനത്തിൽ സ്റ്റാളുകൾ ഉറപ്പാക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾക്ക് s-hail.qa എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. വേട്ടയാടൽ ഉപകരണങ്ങൾ, മറ്റ് സാമഗ്രികൾ, ഔട്ട്‌ഡോർ ക്യാമ്പിങ് ഗിയറുകൾ, തോക്കുകൾ, അനുബന്ധ സേവനങ്ങൾ എന്നിവ നൽകുന്ന മുൻനിര കമ്പനികൾക്ക് സ്റ്റാളുകൾ ബുക്ക് ചെയ്യാം. പരിപാടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് സംഘാടകർ പുറത്തുവിടും. 

Tags:    
News Summary - സുഹൈൽ ഫാൽക്കൺ മേളക്ക് കതാറ ഒരുങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.