ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി

ഗസ്സക്ക് സഹായം: യു.എൻ, അമേരിക്ക, ഈജിപ്തുമായി ചേർന്ന് പ്രവർത്തിക്കാൻ ഖത്തർ

ഫലസ്തീൻ വിഷയത്തിൽ പരിഹാരം അറബ് സമാധാന കരാറിനെയും നിലവിലെ അന്താരാഷ്ട്ര പ്രമേയങ്ങളെയും ആശ്രയിച്ചായിരിക്കും

ദോഹ: ഫലസ്തീനികളെ തൃപ്തിപ്പെടുത്തുന്ന സമാധാന പ്രക്രിയയിൽ പുരോഗതിയുണ്ടാകുന്നതുവരെ ഇസ്രായേലുമായുള്ള ഖത്തറി‍െൻറ നിലപാടിൽ മാറ്റമുണ്ടാകിെല്ലന്ന് ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി പറഞ്ഞു. ഫലസ്തീൻ വിഷയത്തിൽ പരിഹാരം അറബ് സമാധാന കരാറിനെയും നിലവിലെ അന്താരാഷ്ട്ര പ്രമേയങ്ങളെയും ആശ്രയിച്ചായിരിക്കും. അറബ് ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് ശൈഖ് മുഹമ്മദ് ആൽഥാനി നിലപാട് വ്യക്തമാക്കിയത്.

ഈജിപ്തുമായി സഹകരിച്ച് ഗസ്സയിൽ വെടിനിർത്തൽ സാധ്യമായിരിക്കുകയാണ്. നിലവിൽ സമാധാനത്തിലെത്തിയിരിക്കുന്നു. ഫലസ്തീൻ ഘടകങ്ങൾക്കും ഇസ്രായേലിനുമിടയിലുള്ള വെടിനിർത്തലിൽ ഒരു ആനുകൂല്യത്തിനും ഇടനൽകിയിട്ടില്ലെന്നും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. വെടിനിർത്തലിന് ശേഷം ഇതുവരെ സമാധാന പ്രക്രിയയുമായി ബന്ധപ്പെട്ട ശ്രമങ്ങളിൽ ഇസ്രായേലി‍െൻറ ഇടപെടലി‍െൻറ സൂചനയില്ല. ഐക്യരാഷ്ട്രസഭയുമായും അമേരിക്ക, ഈജിപ്ത് രാജ്യങ്ങളുമായും സഹകരിച്ച് ഗസ്സയിലേക്ക് സഹായമെത്തുന്നത് ഉറപ്പുവരുത്തും. വിവിധ സംഘടനകളുമായി ചേർന്ന് തങ്ങളുടെ ഒരു സംഘം ഗസ്സയിൽ പ്രവർത്തിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.

തകർക്കപ്പെട്ട വീടുകളുടെ പുനർനിർമാണം, അടിസ്ഥാന സൗകര്യ വികസനം, റോഡുകൾ, സ്കൂളുകളുടെ നിർമാണം, മുറിവേറ്റവർക്ക് ശുശ്രൂഷ എന്നീ കാര്യങ്ങളിൽ കേന്ദ്രീകരിച്ചാണ് ഖത്തറി‍െൻറ ദുരിതാശ്വാസ പദ്ധതികൾ. ശൈഖ് ജർറാഹിൽ നിന്നും കുടിയൊഴിപ്പിക്കുന്നതടക്കമുള്ള പ്രധാന പ്രശ്നങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ലെന്നത് വസ്തുതയാണ്. ഈ സാഹചര്യത്തിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ മാധ്യസ്ഥ്യം വഹിക്കാൻ ഖത്തറിനാകും. മേഖലയിലെ വിശ്വാസ്യതയുള്ള മധ്യസ്ഥ രാജ്യമാണ് ഖത്തർ.

ഈജിപ്തുമായുള്ള ഖത്തറി‍െൻറ ബന്ധം നിരവധി പ്രശ്നങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. പക്ഷേ, എപ്പോഴും പരസ്പരം ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുന്നു. ഫലസ്തീൻ വിഷയത്തിൽ ഈജിപ്തുമായുള്ള ഖത്തറി‍െൻറ സഹകരണം ഫലസ്തീൻ വിഷയത്തിൽ മികച്ച ഫലം പ്രദാനം ചെയ്യുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.

Tags:    
News Summary - Assistance to Gaza: Qatar to work with UN, US and Egypt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.