ദോഹ: ഖത്തറിന്റെ സാധ്യതകളും പാരമ്പര്യവും പ്രദർശിപ്പിക്കാനും ലോകത്തിനുമുന്നിൽ അവതരിപ്പിക്കാനുമുള്ള സുവർണാവസരമായി മാറുകയാണ് നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ. അറബ് ലോകത്തിന്റെയും മിഡിലീസ്റ്റിന്റെയും പ്രതിനിധിയായി ഖത്തർ ലോകകപ്പിന് ആതിഥ്യമരുളുമ്പോൾ കായികതലത്തിൽ മാത്രമല്ല, അറബ് ലോകത്തിനും പ്രത്യേകിച്ച് ഖത്തറിനും കൂടുതൽ മേഖലകളിൽ പ്രയോജനം ലഭിക്കും.
ഖത്തർ ലോകകപ്പിനെ ലോകത്തിനുമുന്നിൽ അവതരിപ്പിക്കാനും പ്രചാരണം ലക്ഷ്യമിട്ടും ഖത്തറിൽനിന്നും അറബ് ലോകത്തുനിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമായി നിരവധി ഫുട്ബാൾ ഇതിഹാസങ്ങളെയാണ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി തെരഞ്ഞെടുത്തിരിക്കുന്നത്. ലോകകപ്പ് സംഘാടനത്തിൽ ഖത്തറിന്റെ കാഴ്ചപ്പാടുകളും ആഗ്രഹാഭിലാഷങ്ങളും ലെഗസി പ്രോഗ്രാമുകളും വിവിധ രാജ്യങ്ങളിൽ പ്രചരിപ്പിക്കുകയാണ് ഇവരിലൂടെ ലക്ഷ്യമിടുന്നത്.
വിവിധ ടീമുകൾക്കുവേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചും ലോകകപ്പ് ഉൾപ്പെടെയുള്ള കിരീടങ്ങൾ അണിഞ്ഞും വലിയ പരിചയസമ്പത്ത് നേടിയെടുത്തവരാണ് ലെഗസി അംബാസഡർമാർ. ഖത്തരി അംബാസഡർമാർ, അറബ് അംബാസഡർമാർ, രാജ്യാന്തരതലത്തിലെ അംബാസഡർമാർ എന്നിങ്ങനെയാണ് ഇവരെ ക്രമീകരിച്ചത്.
ഖത്തറിൽനിന്നും അറബ് ലോകത്തുനിന്നുമായി 10 ഫുട്ബാൾ താരങ്ങളാണ് ലോകകപ്പിന്റെ പ്രാദേശിക അംബാസഡർമാരായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ഖത്തരി താരങ്ങളായിരുന്ന ഖാലിദ് സൽമാൻ, മുബാറക് മുസ്തഫ, ഇബ്റാഹിം ഖൽഫാൻ, ആദിൽ ഖമീസ്, അഹ്മദ് ഖലീൽ, മുഹമ്മദ് സഅ്ദൂൻ അൽ കുവാരി, ഒമാനിൽ നിന്നുള്ള അലി അൽ ഹബ്സി, ഈജിപ്തിന്റെ മുഹമ്മദ് അബൂത്രിക, വാഇൽ ജുമാ, ഇറാഖിന്റെ യൂനിസ് മഹ്മൂദ് എന്നിവരാണവർ. ലോകകപ്പിന്റെ ഗ്ലോബൽ അംബാസഡർമാരായി സാവി ഹെർണാണ്ടസ്, ബ്രസീലിന്റെ ഇതിഹാസതാരം കഫു, നെതർലൻഡ്സിന്റെ റൊണാൾഡ് ഡിബോയർ, കാമറൂൺ താരമായിരുന്ന സാമുവൽ എറ്റു, ആസ്ട്രേലിയയുടെ ടിം കാഹിൽ എന്നിവരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
താരങ്ങളുടെ പൂർവ ചരിത്രവും ഫുട്ബാൾ ജീവിതവും നേട്ടങ്ങളും കൃത്യമായി വിശകലനം ചെയ്തും വിലയിരുത്തിയുമാണ് ലെഗസി അംബാസഡർമാരായി തെരഞ്ഞെടുത്തിരിക്കുന്നത്. ഖത്തറിനും ലോകത്തും ആശയവിനിമയം സാധ്യമാക്കുന്നതിലും സംവാദത്തിന്റെയും ലോകകപ്പ് പ്രചാരണത്തിന്റെയും പുതിയ തലം രൂപപ്പെടുത്തുന്നതിലും ലെഗസി അംബാസഡർമാരുടെ ശ്രമങ്ങൾ നിസ്തുല്യമായ പങ്കുവഹിച്ചു. ലോകകപ്പ് സംഘാടനത്തിലെ ഖത്തറിന്റെ കാഴ്ചപ്പാടുകളും സ്റ്റേഡിയങ്ങളുൾപ്പെടെയുള്ള ലോകകപ്പ് അടിസ്ഥാന സൗകര്യങ്ങളും ഇവർ ലോകത്തിന് മുന്നിലെത്തിച്ചു.
1930ൽ ആരംഭിച്ച ലോകകപ്പ് ഫുട്ബാളിന്റെ 22ാം പതിപ്പിന് ഖത്തർ ആതിഥ്യം വഹിക്കുമ്പോൾ ഫിഫ ലോകകപ്പ് ചരിത്രത്തിലെ പല റെക്കോഡുകളും ഖത്തറിൽ പഴങ്കഥയായിരുന്നു. റെക്കോഡ് സമയത്തിനുള്ളിലെ സ്റ്റേഡിയങ്ങളുടെ നിർമാണവും കൈമാറ്റവും, ലോകകപ്പ് ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത സ്റ്റേഡിയങ്ങളിലെ ശീതീകരണ സംവിധാനം, സ്റ്റേഡിയങ്ങൾ തമ്മിലുള്ള കുറഞ്ഞ ദൂരം എന്നിവയെല്ലാം ഖത്തർ ലോകകപ്പിന്റെ മാത്രം റെക്കോഡുകളായി ദീർഘകാലം വാഴും.
തെരഞ്ഞെടുക്കപ്പെട്ട ലെഗസി അംബാസഡർമാർ സ്റ്റേഡിയങ്ങളിൽ കമ്യൂണിറ്റി ലീഡർമാരും ഫാൻ ലീഡർമാരുമൊത്ത് വിവിധ പ്രചാരണ കാമ്പയിനിൽ ഈയിടെ പങ്കെടുത്തിരുന്നു. ചിലർ വിദേശ രാജ്യങ്ങളിൽ ലോകകപ്പ് പ്രചാരണാർഥം പ്രവർത്തിച്ചുവരുകയാണ്. ലോകകപ്പിന് യോഗ്യത നേടിയ 32 രാജ്യങ്ങളുൾപ്പെടെ 54 രാജ്യങ്ങളിൽ ലോകകപ്പ് സ്വർണക്കിരീടം പ്രദർശിപ്പിക്കുമ്പോൾ ഇതിന്റെ ഭാഗമായും ചിലർ പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.