ദോഹ: പുറത്തിറങ്ങിയാൽ കോവിഡും നിയന്ത്രണങ്ങളും. അതിനിടയിലാണ് കടുത്ത ചൂടും ഹുമിഡിറ്റിയുമെത്തുന്നത്. ഈ സന്ദർഭത്തിൽ വീട്ടിൽ തന്നെ ഇരിപ്പ് നിർബന്ധമായ കുട്ടികളുടെ കാര്യത്തിൽ കൂടുതൽ കരുതൽ വേണമെന്ന് നിർദേശിക്കുകയാണ് അധികൃതർ. പെരുന്നാൾ അവധിക്കാലത്ത്, കുടുംബങ്ങളെല്ലാം കൂട്ടമായി പുറത്തിറങ്ങി ആഘോഷിച്ചതിനു പിന്നാലെയാണ് കൂടുതൽ സൂക്ഷിക്കാനുള്ള നിർദേശവുമായി ഹമദ് മെഡിക്കൽ കോർപറേഷനു കീഴിലെ ഇഞ്ചുറി പ്രിവൻഷൻ പ്രോഗ്രാം (എച്ച്.ഐ.പി.പി) രംഗത്തെത്തിയത്.
വീടകങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് മാതാപിതാക്കളുടെയും കുടുംബങ്ങളുടെയും കെയർടേക്കർമാരുടെയും ചുമതലയാണെന്ന് ഓർമിപ്പിച്ച എച്ച്.ഐ.പി.പി കുട്ടികളുടെ സംരക്ഷണം, അപകടങ്ങൾ ഒഴിവാക്കൽ, അടിയന്തര ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ എന്നിവ സംബന്ധിച്ച് രക്ഷിതാക്കൾ ബോധവാന്മാരായിരിക്കണമെന്നും നിർദേശിച്ചു.
ഒന്ന് മുതൽ നാല് വയസ്സ് വരെയുള്ള കുട്ടികൾ രണ്ടിഞ്ച് അളവിൽ വരെയുള്ള വെള്ളങ്ങളിൽ മുങ്ങിമരിക്കുന്ന കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ കൂടുതൽ കരുതണമെന്ന് േപ്രാഗ്രാം കോഒാഡിനേറ്റർ സോലർ സെകായൻ പറഞ്ഞു. ലോകത്താകമാനം പ്രതിവർഷം 236,000 പേർ മുങ്ങി മരിക്കുന്നുണ്ടെന്നും അപകട മരണകാരണങ്ങളിൽ മൂന്നാമത്തേത് മുങ്ങി മരണമാണെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഖത്തറിൽ പ്രതിവർഷം 50ഓളം ആളുകളാണ് മുങ്ങിമരിക്കുന്നതെന്നും വ്യക്തമാക്കി.
കുഞ്ഞുങ്ങൾ തങ്ങൾക്ക് ചുറ്റുമുള്ളത് സംബന്ധിച്ച് കൂടുതൽ ജിജ്ഞാസ ഉള്ളവരാണെന്നും വെള്ളത്തിൻെറ അപകടങ്ങൾ സംബന്ധിച്ച് അവർ ബോധവാന്മാരല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ആൺകുട്ടികളാണ് കൂടുതലായും മുങ്ങിമരിക്കുന്നതെന്നും വെള്ളത്തിൽ മുങ്ങിയുണ്ടാകുന്ന അപകടങ്ങളിൽ ഏറ്റവും കൂടുതലായി ആശുപത്രികളിലെത്തുന്നതും അവരാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജലാശയത്തിന് സമീപമോ വെള്ളം കെട്ടിക്കിടക്കുന്ന ഭാഗങ്ങളിലോ കുട്ടികളുടെ മേൽ അധിക ശ്രദ്ധ ഉണ്ടായിരിക്കണം. കുഞ്ഞുങ്ങൾ എപ്പോഴും അടുത്തുണ്ടെന്ന് ഉറപ്പുവരുത്തുക.
ഉപയോഗശേഷം ട്യൂബുകളിലെയും ബക്കറ്റുകളിലെയും കണ്ടെയ്നറുകളിലെയും ജലം പുറത്തേക്കൊഴുക്കുക. കുട്ടികൾക്ക് എത്തിപ്പെടാൻ കഴിയാത്ത രീതിയിൽ അവ തലകീഴായി സൂക്ഷിക്കുക.
വാതിലുകളും മൂടികളും അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. കുളിമുറികളുടെയും കക്കൂസുകളുടെയും വാതിലുകൾ ഉപയോഗ ശേഷം അടച്ചിടുക.
വീട്ടിലെയോ കോമ്പൗണ്ടിലെയോ പൂളുകൾ എല്ലാ വശങ്ങളിൽ നിന്നും വേലി കെട്ടി സംരക്ഷണം ഉറപ്പാക്കുക. ചുരുങ്ങിയത് നാലടി ഉയരമെങ്കിലും ഉണ്ടായിരിക്കണം.
ബീച്ചുകളിലും പൂളുകളിലും കുട്ടികൾക്കായി നിശ്ചയിക്കപ്പെട്ട ഭാഗങ്ങളിൽ മാത്രം അവരെ ഇറക്കുക. കുട്ടികളുടെ മേൽ എപ്പോഴും രക്ഷിതാക്കളുടെ നിരീക്ഷണം ഉണ്ടായിരിക്കുക.
കുട്ടികൾക്ക് സ്വിമ്മിങ് ജാക്കറ്റ് പോലെയുള്ള സുരക്ഷ മാർഗങ്ങൾ സ്വീകരിക്കുന്നതോടൊപ്പം കൃത്രിമ ശ്വാസം നൽകുന്നതിൻെറ പ്രാധാന്യം അവരെ പഠിപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.