അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ രണ്ടു ദിവസത്തെ ഇന്ത്യ സന്ദർശനത്തിന് തിങ്കളാഴ്ച തുടക്കമാവും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് സന്ദർശനം.
മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, വ്യാപാര-വ്യവസായ പ്രമുഖർ ഉൾപ്പെടെ ഉന്നത സംഘം അമീറിനെ അനുഗമിക്കും. അമീറായി ചുമതലയേറ്റ ശേഷം 2015 മാർച്ചിലായിരുന്നു ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ആദ്യ ഇന്ത്യ സന്ദർശനം. ഇതിനിടെ 2016 ജൂണിലും 2024 ഫെബ്രുവരിയിലും നരേന്ദ്ര മോദി ഖത്തർ സന്ദർശിച്ചിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദം ശക്തമാക്കുന്നതിലും വ്യാപാര, നിക്ഷേപം ശക്തിപ്പെടുത്തുന്നതിലും സന്ദർശനം നിർണായകമായി മാറും. തിങ്കളാഴ്ച ന്യൂഡൽഹിയിലെത്തുന്ന അമീറിന് ചൊവ്വാഴ്ച രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണമൊരുക്കും. രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ചക്ക് ശേഷം അത്താഴവിരുന്നിലും അമീർ പങ്കെടുക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യയും ഖത്തറും തമ്മിലെ ഉഭയകക്ഷി ബന്ധം സംബന്ധിച്ച് വിവിധ വിഷയങ്ങളിൽ ചർച്ച നടത്തും. എട്ടര ലക്ഷത്തോളം വരുന്ന ഖത്തറിലെ ഇന്ത്യക്കാർക്കുകൂടി അഭിമാനകരമാണ് അമീറിന്റെ ഇന്ത്യ സന്ദർശനം. ശനിയാഴ്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് അമീറിന്റെ ദ്വിദിന സന്ദർശനം സംബന്ധിച്ച് വാർത്തക്കുറിപ്പിറക്കിയത്. 10 വർഷത്തെ ഇടവേളക്കു ശേഷമാണ് ഖത്തർ അമീർ ഇന്ത്യയിലേക്ക് വീണ്ടും യാത്ര പുറപ്പെടുന്നതെന്ന പ്രത്യേകതയും ഈ സന്ദർശനത്തിനുണ്ട്.
2013ൽ അമീറായി ചുമതലയേറ്റതിനു പിന്നാലെ രണ്ടാം വർഷത്തിലായിരുന്നു ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ആദ്യ ഇന്ത്യ സന്ദർശനം. ഖത്തറിലെ ഏറ്റവും വലിയ പ്രവാസിസമൂഹമായ ഇന്ത്യൻ സമൂഹം ഖത്തറിന്റെ വളർച്ചയിലും വികസനത്തിലും വലിയ സംഭാവനകളാണ് അർപ്പിക്കുന്നത്. പ്രവാസി സമൂഹവും ഏറെ അഭിമാനത്തോടെയാണ് രാഷ്ട്രനേതാവിന്റെ ഇന്ത്യാ സന്ദർശനത്തെ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.