ദോഹ: ഖത്തർ വാർത്താ ഏജൻസി(ക്യു.എൻ.എ) വെബ്സൈറ്റ് ഹാക്കിംഗുമായി ബന്ധപ്പെട്ട പരാതിയെ തുടർന്ന് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ അറബിയ ചാനൽ തങ്ങളുടെ ബ്രിട്ടീഷ് ലൈസൻസ് തിരിച്ചേൽപ്പിച്ചു. േബ്രാഡ്കാസ്റ്റിംഗ് നിയന്ത്രണ വിഭാഗമായ ഒഫ്കോമിന് മുമ്പാകെയാണ് ലൈസൻസ് ഏൽപ്പിച്ചത്. ബ്രിട്ടീഷ് നിയമ കമ്പനിയായ കാർട്ടർ റെക് ആണ് ഇക്കാര്യം പുറത്തുവിട്ടത്.
അൽ അറബിയ, സ്കൈ ന്യൂസ് അറേബ്യ ചാനലുകൾക്കെതിരെ ഓഫ്കോമിന് മുമ്പാകെ പരാതി നൽകുന്നതിനായി ഖത്തർ ന്യൂസ് ഏജൻസി കാർട്ടർ റക്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ വർഷം മെയ് 24ന് ഖത്തർ വാർത്താ ഏജൻസി ഹാക്ക് ചെയ്തതിന് ശേഷം അമീർ ശൈഖ് തമീം ബൻ ഹമദ് ആൽഥാനിയുടേതെന്ന പേരിൽ വ്യാജ വാർത്തകൾ ഇതിലൂടെ പ്രക്ഷേപണം ചെയ്തുവെന്നതാണ് ചാനലുകൾക്കെതിരായ പരാതി.
ഈ ദൃശ്യങ്ങളാണ് പിന്നീട് ഖത്തറിനെതിരായ ഉപരോധത്തെ ന്യായീകരിക്കുന്നതിന് സൗദി അറേബ്യയും സഖ്യരാഷ്ട്രങ്ങളും എടുത്തുപയോഗിച്ചത്. ഖത്തറിെൻറ പരാതി ലഭിച്ചതിനെ തുടർന്ന് ഇതിന് പിന്നിലുള്ള ചാനലുകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് നേരത്തെ ഒഫ്കോം വ്യക്തമാക്കിയിരുന്നു.
അതേസമയം, കനത്ത പിഴയിലേക്കും മറ്റു ശിക്ഷാ നടപടികളിലേക്കും നയിക്കുന്ന അന്വേഷണത്തെ മുന്നിൽ കണ്ടുകൊണ്ടാണ് അൽ അറബിയ ചാനൽ ബ്രിട്ടനിലെ ചാനലിെൻറ ലൈസൻസ് ധൃതിപ്പെട്ട് ഒഫ്കോമിന് മുമ്പാകെ തിരിച്ചേൽപ്പിച്ചതെന്നാണ് സൂചന.
2016ൽ നിയമലംഘനം നടത്തിയതിെൻറ പേരിൽ 120,000 ബ്രിട്ടീഷ് പൗണ്ട് പിഴയടക്കം ഒഫ്കോമിെൻറ കനത്ത ശിക്ഷാനടപടികൾക്ക് അൽ അറബിയ ചാനൽ വിധേയമായിട്ടുണ്ട്.
ലൈസൻസ് തിരിച്ചേൽപ്പിച്ചതിനാൽ ബ്രിട്ടനിലും യൂറോപ്യൻ യൂണിയനിലും ചാനൽ ലഭ്യമാകുന്നതല്ല. നാല് ഉപരോധരാജ്യങ്ങളുടെയും പ്രചാരണപ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി വ്യാജ വാർത്തകൾക്ക് പിന്നിൽ പ്രവർത്തിച്ച പ്രധാന കണ്ണിയാണ് അൽ അറബിയ ചാനലെന്നാണ് അവരുടെ ഈ നീക്കത്തിലൂടെ മനസ്സിലാക്കാൻ കഴിയുന്നതെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.