ഏഷ്യന്‍ ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പ് തുടങ്ങി; മയൂഖ ജോണിക്ക് സ്വര്‍ണം

ദോഹ: ഏഴാമത് ഏഷ്യന്‍ ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പില്‍ ലോങ് ജംപില്‍ മലയാളി താരം മയൂഖ ജോണിക്ക് സ്വര്‍ണം. ആദ്യദിനത്തില്‍ ഇന്ത്യ ഒരു സ്വര്‍ണവും വെങ്കലവും നേടി. ഹൈജംപില്‍ ഖത്തറിന്‍െറ മുഅ്തസ് ഈസ ബര്‍ഷിം സ്വര്‍ണം നേടി ചരിത്രം സൃഷ്ടിച്ചു. തുടര്‍ച്ചയായ നാലാം തവണ ഒരിനത്തില്‍ ഏഷ്യന്‍ ഇന്‍ഡോര്‍ സ്വര്‍ണം നേടുന്ന ആദ്യത്തെ താരമെന്ന നേട്ടവും ബര്‍ഷിമിന് ലഭിച്ചു. 2.35 മീറ്റര്‍ ഉയരം മറികടന്നാണ് ബര്‍ഷിം സ്വര്‍ണം സ്വന്തമാക്കിയത്. സ്വന്തം നാട്ടില്‍ സ്വര്‍ണം നേടാനായതില്‍ സന്തോഷമുണ്ടെന്ന് മത്സരശേഷം ബര്‍ഷിം പ്രതികരിച്ചു. ഇതിന് മുമ്പ് 2014, 2012, 2010 ചാമ്പ്യന്‍ഷിപ്പുകളിലും ഹൈജംപ് സ്വര്‍ണം ബര്‍ഷിമിനായിരുന്നു. ആസ്പയര്‍ ഡോം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്നലെ വൈകുന്നേരം നടന്ന ലോങ്ജംപ് ഫൈനലില്‍ 6.35മീറ്റര്‍ ദൂരം മറികടന്നാണ് മയൂഖ സ്വര്‍ണം സ്വന്തമാക്കിയത്. വിയറ്റ്നാമിന്‍െറ ബുയി തി തു താവോ വെള്ളിയും കസാകിസ്താന്‍െറ ഓല്‍ഗ റയ്പകോവ വെങ്കലവും (6.22മീറ്റര്‍) നേടി.

ഈയിനത്തില്‍ മറ്റൊരു മലയാളി താരം എം.എ. പ്രജുഷ മത്സരിച്ചിരുന്നെങ്കിലും അഞ്ചാം സ്ഥാനം നേടാനേ കഴിഞ്ഞുള്ളു. ദോഹയില്‍ സ്വര്‍ണം നേടാനായതില്‍ സന്തോഷമുണ്ടെന്ന് മത്സശേഷം മയൂഖ പ്രതികരിച്ചു. ഇന്‍ഡോറില്‍ കൂടുതലായി മത്സരിച്ചിട്ടില്ലാത്തതിനാല്‍ ഈ വിജയം വലിയ ആഹ്ളാദം നല്‍കുന്നു.  6.35മീറ്ററിനേക്കാള്‍ ദൂരത്തില്‍ ചാടാനാകുമെന്നായിരുന്നു പ്രതീക്ഷ. ഏഷ്യന്‍ കീരീടമെന്നത് വലിയ നേട്ടമാണ് മയൂഖ ജോണി പറഞ്ഞു. ട്രിപ്പിള്‍ ജംപിലും മയൂഖ ജോണിയും എം.എ. പ്രജുഷയും ഇന്ന് മത്സരിക്കാനിറങ്ങുന്നുണ്ട്. ട്രിപ്പിള്‍ ജംപില്‍ പതിനാല് മീറ്റര്‍ മറികടന്ന ആദ്യ ഇന്ത്യക്കാരിയാണ് മയൂഖ. 

വനിതവിഭാഗം 60 മീറ്ററില്‍ ഹീറ്റ്സില്‍ പുതിയ മീറ്റ് റെക്കോര്‍ഡ് സ്വന്തമാക്കിയെങ്കിലും ഫൈനലില്‍ വെങ്കലം നേടാനേ ഇന്ത്യയുടെ ദ്യുതി ചന്ദിന് കഴിഞ്ഞുള്ളു. 2013ലെ പൂന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 200മീറ്ററില്‍ വെള്ളി നേടിയിട്ടുള്ള ദ്യുതി ദോഹയില്‍ ഇന്ത്യയുടെ ഉറച്ച സ്വര്‍ണ പ്രതീക്ഷയായിരുന്നു. എന്നാല്‍ ഫൈനലില്‍ മൂന്നാമതത്തൊനേ ദ്യുതിക്ക് കഴിഞ്ഞുള്ളു. വിക്ടോറിയ സ്യബ്കിനയ്ക്കാണ് സ്വര്‍ണം. ഈയിനത്തില്‍ ഇന്ത്യയുടെ സര്‍ബാനി നന്ദ ഹീറ്റ്സില്‍ തന്നെ പുറത്തായിരുന്നു. വനിതകളുടെ 1500മീറ്ററില്‍ ഇന്ത്യയുടെ സുഗന്ധ കുമാരിക്ക് മെഡല്‍ നേടാനായില്ല. യു.എ.ഇയുടെ ബത്ലഹേം ദേസയ്ക്കാണ് സ്വര്‍ണം. 

ഷോട്ട്പുട്ടില്‍ മന്‍പ്രീത് കൗര്‍ ജൂനിയറും നിരാശപ്പെടുത്തി. ഈയിനത്തില്‍ സ്വര്‍ണവും വെള്ളിയും ചൈനക്കാണ്. 18.06മീറ്റര്‍ ദൂരത്തില്‍ ഷോട്ട്പുട്ടെറിഞ്ഞ ജെങ് ഷുവാങ് സ്വര്‍ണവും 17.44 മീറ്റര്‍ ദൂരം മറികടന്ന ഗുവോ ടിയാന്‍ക്വിയാന്‍ വെള്ളിയും നേടി. ബഹ്റൈന്‍െറ നൂറ ജാസിമിനാണ് വെങ്കലം. പുരുഷവിഭാഗം 60 മീറ്ററില്‍ ഖത്തറിന്‍െറ ഉറച്ച മെഡല്‍ പ്രതീക്ഷകളായിരുന്ന ടോസിന്‍ ഒഗുനോഡെ, സാമുവല്‍ ഫ്രാന്‍സിസ് എന്നിവര്‍ അയോഗ്യരാക്കപ്പെട്ടത് ആതിഥേയര്‍ക്ക് കനത്ത തിരിച്ചടിയായി. ഫൗള്‍ സ്റ്റാര്‍ട്ടിനത്തെുടര്‍ന്നാണ് ഇരുവരെയും അയോഗ്യരാക്കിയത്. ഏഷ്യയിലെ ഏറ്റവും വേഗമേറിയ താരം ഖത്തറിന്‍െറ ഫെമി ഒഗുനോഡെയുടെ സഹോദരനാണ് ടോസിന്‍ ഒഗുനോഡെ.  ഇറാന്‍െറ ഹസനാണ് ഈയിനത്തില്‍ സ്വര്‍ണം. വനിതവിഭാഗം പോള്‍വോള്‍ട്ടില്‍ ചൈനയുടെ ലി ലുങ് 4.70 മീറ്റര്‍ ഉയരം മറികടന്ന് സ്വര്‍ണം നേടി. തന്‍െറ തന്നെ ചാമ്പ്യന്‍ഷിപ്പ് (4.50), ഏഷ്യന്‍ ഇന്‍ഡോര്‍ (4.51) റെക്കോര്‍ഡുകള്‍ മറികടന്നാണ് ലി ലുങ് സ്വര്‍ണം നേടിയത്. ട്രിപ്പിള്‍ ജംപില്‍  മലയാളി താരം രഞ്ജിത് മഹേശ്വരി, പോള്‍വോള്‍ട്ടില്‍ ഓംപ്രകാശ് ഖരാന എന്നിവരും ഇന്ന് മത്സരിക്കാനിറങ്ങുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.