തുറമുഖ സുരക്ഷ ശക്തമാക്കുന്നതിന് ചൈനീസ് കമ്പനിയുമായി കരാര്‍

ദോഹ: ഖത്തറിലേക്കുള്ള പ്രവേശന മാര്‍ഗങ്ങളായ തുറമുഖങ്ങളിലെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി ഖത്തര്‍ തുറമുഖ സുരക്ഷ ഏജന്‍സി സമിതി ചൈനീസ് കമ്പനിയായ ‘ന്യുക്ത്കു’മായി കരാര്‍ ഒപ്പുവെച്ചു. കടലിലെയും കരയിലെയും ഖത്തറിലേക്കുള്ള പ്രവേശന മാര്‍ഗങ്ങളിലെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനാണ് കരാറൊപ്പുവെച്ചിരിക്കുന്നത്. ഖത്തറിന്‍െറ ഭാഗത്ത് നിന്ന് ലഖ്വിയ സെക്യൂരിറ്റി ടെക്നോളജി ഡിവിഷന്‍ തലവന്‍ ക്യാപ്റ്റന്‍ അലി ഹസ്സന്‍ അല്‍ റാഷിദും ന്യുക്ത്ക് വൈസ് പ്രസിഡന്‍റ് ലീയും തമ്മിലാണ് കരാറിലൊപ്പു വെച്ചത്.
ചൈനീസ് കമ്പനിയുടെ ഖത്തര്‍ സന്ദര്‍ശനത്തിനോടനുബന്ധിച്ചാണ് കരാറൊപ്പു വെച്ചത്.
ഖത്തറിന്‍െറ അഭിമാന പദ്ധതിയായ പുതിയ ഹമദ് പോര്‍ട്ട് പദ്ധതിയുടെയും ബൂ സംറ അതിര്‍ത്തിയിലെയും റുവൈസ് തുറമുഖത്തിലെയും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുന്നതിന്‍്റെയും വിപുലീകരിക്കുന്നതിന്‍െറയും ഭാഗമായാണ് പുതിയ കരാര്‍. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും റേഡിയോ വികിരണങ്ങളുപയോഗിച്ചുള്ള സംവിധാനങ്ങളും ഇതുപ്രകാരം ഇവിടങ്ങളില്‍ സ്ഥാപിക്കും.
മുമ്പ് കസ്റ്റംസ് അതോറിറ്റിക്ക് ആഭ്യന്തര സുരക്ഷാ സേനയായ ലഖ്വിയ രണ്ട് ആധുനിക എക്സ്-റേ മെഷീനുകള്‍ കൈമാറിയിരുന്നു. രാജ്യത്തിന് അപകടകരമാകുന്ന തരത്തില്‍ കടത്തപ്പെടുന്ന ലഹരി പദാര്‍ഥങ്ങളും ആയുധങ്ങളും പിടികൂടുന്നതിനും പരിശോധന കര്‍ശനമാക്കുന്നതിനും ഇത് മൂലം സാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.