ദോഹ: ബ്രസല്‍സില്‍ നടന്ന ഐ.എ.എ.എഫ് ഡയമണ്ട് ലീഗില്‍ സ്വര്‍ണ്ണവും വെള്ളിയും നേടി ഖത്തറിന്‍െറ ഫെമി ഒഗുനോഡെ മിന്നും താരമായി. വേഗരാജാവ് ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിന്‍െറ അസാന്നിധ്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ട മീറ്റില്‍ 200 മീറ്ററില്‍ സ്വര്‍ണവും 100 മീറ്ററില്‍ വെള്ളിയുമാണ് ഒഗുനോഡെ നേടിയത്. ബീജിങില്‍ നടന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ നിറംമങ്ങിയ പ്രകടനത്തിന് ശേഷമുള്ള മികച്ച തിരിച്ചുവരവായിരുന്നു ഫെമി ഒഗുനോഡെയുടേത്. ബ്രസല്‍സില്‍ 200 മീറ്ററില്‍ തികച്ചും ആധികാരികമായിട്ടായിരുന്നു ഫെമി ഒഗുനോഡെയുടെ വിജയം. 19.97 സെക്കന്‍റില്‍ ഒഗുനോഡെ ഫിനിഷ് ചെയ്തു. ഏഷ്യന്‍ റെക്കോര്‍ഡോടെയാണ് ഫെമി 200 മീറ്ററില്‍ സ്വര്‍ണം നേടിയത്. 20.22 സെക്കന്‍റില്‍ ഓടിയത്തെിയ ആന്‍റ്വിഗയുടെ മിഗ്വേല്‍ ഫ്രാന്‍സിസ് വെള്ളിയും 20.27സെക്കന്‍റില്‍ ഓടിയത്തെിയ ജമൈക്കയുടെ ഡ്വയര്‍ റഷീദ് വെങ്കലവും നേടി. ജസ്റ്റിന്‍ ഗാറ്റ്ലിന്‍, അസഫ പവല്‍, മൈക്കല്‍ റോഡ്ജേഴ്സ് എന്നിവര്‍ 200മീറ്ററില്‍ മത്സരിച്ചിരുന്നില്ല. ചൈനയിലെ ബീജിങില്‍ നടന്ന ഐ.എ.എ.എഫ് ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്ററില്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് ഫെമി ഒഗുനോഡെ ഫൈനലില്‍ കടന്നത്. 20.05 സെക്കന്‍റിലാണ് ഒഗുനോഡെ 200 മീറ്റര്‍ ഫിനിഷ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ സോഫിയയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ കുറിച്ച 20.06 സെക്കന്‍റിന്‍െറ സമയം തിരുത്തി പുതിയ ദേശീയ റെക്കോര്‍ഡും അവിടെ സ്വന്തമാക്കിയിരുന്നു. ആ റെക്കോര്‍ഡ് പുതുക്കിയാണ് ബ്രസല്‍സില്‍ 19.97 സെക്കന്‍റില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണം നേടിയത്.
നൂറ് മീറ്ററില്‍ ജസ്റ്റിന്‍ ഗാറ്റ്ലിനും ഫെമി ഒഗുനോഡയും 9.98 സെക്കന്‍റില്‍ ഫിനിഷ് ചെയ്തെങ്കിലും റിയാക്ഷന്‍ ടൈമിന്‍െറ വ്യത്യാസത്തില്‍ ജസ്്റ്റിന്‍ ഗാറ്റ്ലിന്‍ ഒന്നാമതത്തെി. 9.99 സെക്കന്‍റില്‍ ഓടിയത്തെിയ ഫ്രാന്‍സിന്‍െറ ജിമ്മി വിക്വാറ്റിനാണ് വെങ്കലം. അമേരിക്കയുടെ മൈക്കല്‍ റോഡ്ജേഴ്സിന് നാലാം സ്ഥാനത്തും ജമൈക്കയുടെ അസഫ പവലിന് അഞ്ചാം സ്ഥാനത്തും ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.