ഇന്‍ര്‍മിലാന്‍ - പി.എസ്.ജി പോര് ഇന്ന്

ദോഹ: യൂറോപ്പിലെ വമ്പന്‍ ക്ളബ്ബുകളായ ഇന്‍റര്‍മിലാനും പാരിസ് സെയിന്‍റ് ജെര്‍മനും ഇന്ന് അല്‍സദ്ദിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നേര്‍ക്കുനേരെയിറങ്ങും. 
ഇറ്റാലിയന്‍ ക്ളബ്ബും ഖത്തരി ഉടമസ്ഥതയിലുള്ള ഫ്രഞ്ച് ക്ളബ്ബും തമ്മിലുള്ള മല്‍സരത്തിന്‍െറ ഒുക്കങ്ങള്‍ പൂര്‍ത്തിയായതായി ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയും പ്രാദേശിക സംഘാടകസമിതി തലവനുമായ മന്‍സൂര്‍ അല്‍അന്‍സാരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മത്സരത്തിന്‍െറ ടിക്കറ്റുകള്‍ മൂന്ന് ദിവസം മുമ്പ് തന്നെ വിറ്റഴിഞ്ഞത് അദ്ഭുതകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഖത്തറില്‍ ആദ്യമായാണ് ഫുട്ബാള്‍ മത്സരത്തിനുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ വിറ്റുതീരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 15,000 കാണികള്‍ക്കുള്ള സൗകര്യമാണ് സ്റ്റേഡിയത്തിലുള്ളത്. വൈകീട്ട് 7.30ന് ആണ് മല്‍സരം ആരംഭിക്കുന്നതെങ്കിലും 5.30ന് തന്നെ കാണികള്‍ക്കു വേണ്ടി ഗേറ്റുകള്‍ തുറക്കും. 
ഇന്‍റര്‍മിലാന്‍ ആദ്യമായാണ് ഖത്തറില്‍ കളിക്കുന്നതെന്ന് കോച്ച് റോബര്‍ട്ടോ മാഞ്ചിനി പറഞ്ഞു. ഇവിടത്തെ കാലാവസ്ഥയും സൗകര്യങ്ങളും മികച്ചതാണെന്നും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കടുത്ത മല്‍സരം പ്രതീക്ഷിക്കുന്നതായി പി.എസ്.ജി പരിശീലകന്‍ ലോറന്‍റ് ബ്ളാങ്ക് അഭിപ്രായപ്പെട്ടു. ശീതകാല പരിശീലനത്തിന് ടീം ഖത്തറിലെ സൗകര്യങ്ങളാണ് ഉപയോഗിക്കുന്നത്. ടീമിന് ഫ്രഞ്ച് ലീഗിലും ചാമ്പ്യന്‍സ് ലീഗിലും നിരവധി പ്രധാന മത്സരങ്ങള്‍ വരാനുണ്ട്. ഇവിടുത്തെ പരിശീലനം അതിന് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്‍ററിനെതിരായ മത്സരം ടീമിനെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണെന്ന് പി.എസ്.ജി മിഡ്ഫീല്‍ഡര്‍ മാര്‍ക്കോ വെറാറ്റി പറഞ്ഞു. താന്‍ ഇത് മൂന്നാം തവണയാണ് ദോഹയില്‍ കളിക്കുന്നത്. വളരെ ആഹ്ളാദകരമാണ് ഇവിടെത്തെ അന്തരീക്ഷമെന്നും വെറാറ്റി കൂട്ടിച്ചേര്‍ത്തു. 
ഇന്നത്തെ മല്‍സരത്തില്‍ മികച്ച വിജയം നേടുന്നതിനാവശ്യമായ പ്രകടനം കെട്ടഴിക്കുമെന്ന് ഇന്‍റര്‍മിലാന്‍െറ മോണ്ടിനെഗ്രിന്‍ സ്ട്രൈക്കര്‍ സ്റ്റിവാന്‍ ജോവെറ്റിക് പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.