മസ്കത്ത്: പ്രവാസി കൂട്ടായ്മയായ വേൾഡ് മലയാളി ഒാർഗനൈസേഷെൻറ ജീവകാരുണ്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അഭയം ചാരിറ്റബിൾ സൊസൈറ്റി ഉപദേശക സമിതി ചെയർമാനും മുൻ എം.എൽ.എയുമായ വി.എൻ വാസവൻ, ‘തീരം’ ട്രസ്റ്റ് ചെയർമാൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി എന്നിവർക്കാണ് അവാർഡുകൾ നൽകുകയെന്ന് വേൾഡ് മലയാളി ഒാർഗനൈസേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇവർക്ക് അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും മഹാത്മാഗാന്ധി സ്വർണമെഡലും സമ്മാനിക്കും. ‘ബൈത്തുറഹ്മ’ പദ്ധതിയെന്ന ആശയം മുന്നോട്ടുവെച്ച പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും ചടങ്ങിൽ ആദരിക്കും. രണ്ടുവർഷത്തിലൊരിക്കലാണ് സംഘടനയുടെ ആഭിമുഖ്യത്തിൽ ജീവകാരുണ്യ പുരസ്കാരങ്ങൾ നൽകുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.
ജനുവരിയിൽ കോട്ടയത്ത് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. മലയാളത്തിലെ വിജ്ഞാനവും വിനോദവും നൽകുന്ന ടെലിവിഷൻ പരിപാടികൾക്കും ചടങ്ങിൽ പുരസ്കാരങ്ങൾ നൽകും. എം.ജി. സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ്, ശാന്തിഗിരി മഠാധിപതി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, സംവിധായകൻ ജയരാജ് എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംഘടനക്ക് നിലവിൽ 43 രാഷ്ട്രങ്ങളിൽ സാന്നിധ്യമുണ്ട്. ജി.സി.സി രാജ്യങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇതിെൻറ ഭാഗമായി മസ്കത്ത് കമ്മിറ്റി കഴിഞ്ഞദിവസം നിലവിൽ വന്നു. മറ്റു ജി.സി.സി രാജ്യങ്ങളിൽ കോഒാഡിനേറ്റർമാർ നിലവിലുണ്ട്. യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിൽ വരും മാസങ്ങളിൽ വിപുലമായ കമ്മിറ്റികൾ നിലവിൽ വരുമെന്നും ഭാരവാഹികൾ അറിയിച്ചു.
വേൾഡ് മലയാളി ഒാർഗനൈസേഷൻ ഗ്ലോബൽ പ്രസിഡൻറ് പ്രസന്നകുമാരി, സെക്രട്ടറി സാബു മുരിക്കവേലി, വൈസ് പ്രസിഡൻറ് ഡോ. ഹരീഷ് നായർ, ജോ.സെക്രട്ടറിമാരായ ഡോ.ജോർജ് അബ്രഹാം, അസീസ് കുമാരനെല്ലൂർ, ബെന്നി, ഒമാൻ കമ്മിറ്റി പ്രസിഡൻറ് അബ്രഹാം കല്ലറക്കൽ, വൈസ് പ്രസിഡൻറ് ജുനീഷ് ആേൻറാ, സെക്രട്ടറി ലിജോ പുല്ലൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.