മസ്കത്ത്: മുസന്തം ഗവർണേററ്റിലെ ബുഖാ വിലായത്തിലെ ഗ്രാമങ്ങളുടെ പ്രകൃതി സൗന്ദര്യവു ം പുരാവസ്തുക്കളും വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. വിലായത്തിലെ ഗമദ, ജദി, അൽ ജാരി, ഫ ദ്ഗ, തെയ്ബാത്ത് ഗ്രാമങ്ങളിലാണ് വിനോദസഞ്ചാരികൾ എത്തുന്നത്. സമുദ്രതീരത്തോട് ചേർന്ന ഇൗ ഗ്രാമങ്ങളിലെ താഴ്വാരങ്ങളും സമതലങ്ങളും പർവതങ്ങളും മണൽത്തിട്ടകളും എല്ലാം ആകർഷണീയമാണ്. ഗ്രാമങ്ങളുടെ പ്രത്യേക ഭൂപ്രകൃതി പർവതാരോഹണം അടക്കമുള്ള വിനോദങ്ങൾക്കും ഏറെ അനുയോജ്യമാണ്. ഗമദ ഗ്രാമത്തിലെ ഒാൾഡ് ഗ്രാൻറ് മദർ എന്ന പേരിൽ അറിയപ്പെടുന്ന പുരാവസ്തു കേന്ദ്രത്തിന് നൂറു കണക്കിന് വർഷങ്ങളുടെ പഴമയുണ്ട്. ഇവിടെ പുരാതന കാലത്തുണ്ടായിരുന്ന വീടുകളുടെയും മസ്ജിദുകളുടെയും അവശിഷ്ടങ്ങൾ കാണാം. പുരാതന കാലം മുതൽ ഇവിടെ ജനവാസമുണ്ടായിരുന്നു. പുരാതന ശ്മശാനത്തിെൻറ അവിശിഷ്ടങ്ങളും ഇവിടെയുണ്ട്. ഗമദയിലെ താഴ്വരകളിൽ ഇടതൂർന്ന കൃഷിയിടങ്ങൾ, ഇൗന്തപ്പനകൾ, പഴവർഗങ്ങൾ, മറ്റു വിളകൾ എന്നിവ മനോഹര കാഴ്ചകളാണ്. ജദി ഗ്രാമം വളക്കൂറുള്ള മണ്ണിനാൽ പ്രശസ്തമാണ്. ഗ്രാമങ്ങളിലെല്ലാം ഭൂഗർഭജലം ഉപയോഗപ്പെടുത്തിയും മഴവെള്ളം ശേഖരിച്ചും ജലസേചനം നടത്തുന്ന പദ്ധതികളുണ്ട്.
മഷ്റബ് എന്നാണ് മഴവെള്ളസംഭരണികൾ അറിയപ്പെടുന്നത്. ഫാമുകളിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിവിടുന്ന ചാലുകൾ മൻസം എന്നും അറിയപ്പെടുന്നു. ഗ്രാമവാസികളുടെ പ്രധാന തൊഴിൽ കൃഷിയാണ്. കനസി, ലുലു, ഖാഷ് ഹബഷ്, കസബ്, മർസിബാൻ, മൻജസ് തുടങ്ങിയ വിഭാഗത്തിൽപെട്ട ഇൗന്തപ്പനകളാണ് ഇൗ ഗ്രാമങ്ങളിൽ പ്രധാനമായി കൃഷി ചെയ്യുന്നത്. കൂടാതെ വാഴപ്പഴം, ചെറുനാരങ്ങ, മാങ്ങ തുടങ്ങിയവ കൃഷികളുമുണ്ട്. നിരവധി കരകൗശല വിദഗ്ധരും ഇൗ ഗ്രാമത്തിലുണ്ട്. മുൻകാലങ്ങളിൽ ഇവർ ഇൗന്തപ്പനകളിൽനിന്ന് വേനൽക്കാല വീടുകൾക്ക് ആവശ്യമായ നിരവധി ഉപകരണങ്ങൾ നിർമിച്ചിരുന്നു. വേനൽക്കാല വീടുകൾക്കാവശ്യമായ മേൽക്കൂര, നിലത്തുവിരിക്കുന്ന പരവതാനി എന്നിവയും ഇൗത്തപ്പഴ വിളവെടുപ്പിനും പഴങ്ങൾ സൂക്ഷിച്ചുവെക്കാനും ഉപയോഗിക്കുന്ന വീട്ടുപകരണങ്ങൾ എന്നിവയും ഇവർ ഉണ്ടാക്കിയിരുന്നു. എന്നാൽ, ഇത്തരം ഉപകരണങ്ങളുടെ ആവശ്യക്കാർ കുറഞ്ഞതോടെ കരകൗശല വിദഗ്ധരുടെ എണ്ണം കുറഞ്ഞുവന്നു. ചില ഗ്രാമവാസികൾ തോൽ ഉൽപാദന മേഖല വരുമാന മാർഗമായി സ്വീകരിച്ചിട്ടുണ്ട്. നല്ല സാമ്പത്തിക േസ്രാതസ്സായതിനാൽ യുവാക്കളാണ് ഇൗ മേഖലയിൽ കാര്യമായുള്ളത്. അതോടൊപ്പം കന്നുകാലി വളർത്തലും പ്രധാന തൊഴിലാണ്. ആടുവളർത്തലാണ് പ്രധാനമായവ. താഴ്വരകളിലെ പുല്ലുകൾ നിറഞ്ഞ പ്രദേശങ്ങൾ കന്നുകാലി വളർത്തലിന് അനുയോജ്യമാണ്. ഗമദ ഗ്രാമത്തിലെ വെള്ള മണൽക്കൂനകളും സന്ദർശകർക്ക് ഏറെ ഹരം പകരുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.