വയലാർ സ്മൃതി കാവ്യസന്ധ്യ
സുഹാർ: വയലാർ രാമവർമയുടെ കവിതകളെ ആധാരമാക്കി ‘വയലാർ സ്മൃതി കാവ്യസന്ധ്യ’ എന്ന പേരിൽ സംഘടിപ്പിച്ച കവിതാലാപന മത്സരവും സാംസ്കാരിക സമ്മേളനവും സോഹാർ പാം ഗാർഡൻ ക്ലാസിക് വില്ല ഹാളിൽ സമുചിതമായി സംഘടിപ്പിച്ചു. ചടങ്ങിലെ മുഖ്യാതിഥിയായി വയലാറിന്റെ മകനും മലയാള ഗാനരചയിതാവും കവിയുമായ വയലാർ ശരത്ചന്ദ്ര വർമ പങ്കെടുത്തു. സോഹാർ ലിറ്ററി ഫോറത്തിന്റെ പ്രഥമ സുവർണ തൂലിക അവാർഡും കാഷ് പ്രൈസും ശരത്ചന്ദ്രവർമക്ക് പ്രവാസി സാഹിത്യകാരനും സംസ്കാരിക പ്രവർത്തകനുമായ കെ.ആർ.പി വള്ളികുന്നം വേദിയിൽ സമ്മാനിച്ചു.
തുടർന്ന് ഫോറത്തിന്റെ ലോഗോ പ്രകാശനം ശരത് ചന്ദ്ര വർമ നിർവഹിച്ചു. വയലാർ പാട്ടുകളുടെ ആലാപനവും വയലാർ കവിതകളെ അടിസ്ഥാനമാക്കി ഒരുക്കിയ നൃത്തശിൽപവും പരിപാടിയുടെ മുഖ്യ ആകർഷണങ്ങളായി മാറി. സാഹിത്യവും സംഗീതവും നൃത്തവും ഒരുമിച്ചുചേർന്ന പരിപാടി പ്രേക്ഷകർക്ക് മനോഹരമായ ദൃശ്യ ശ്രവ്യ അനുഭവമായി. കെ.ആർ.പി. വള്ളിക്കുന്നം അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.കെ. സുനിൽകുമാർ സ്വാഗതപ്രസംഗം നടത്തി. വയലാർ രാമവർമയുടെ കവിതകളിലെ മാനവികത, സാമൂഹികബോധം, കലാമൂല്യങ്ങൾ എന്നിവയെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ഡോക്ടർ റോയി പി. വീട്ടിൽ മുഖ്യപ്രഭാഷണം നടത്തി. വയലാർകവിതകളുടെ കലികപ്രസക്തിയും മനുഷ്യപക്ഷ നിലപാടും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാംസ്കാരിക സമ്മേളനത്തിൽ മനോജ് കുമാർ, രാമചന്ദ്രൻ താനൂർ,ഡോക്ടർ. ഗിരീഷ്നാവാത്ത്, സജീഷ് ജി.ശങ്കർ വാസുദേവൻ നായർ, ഹരികുമാർ, എന്നിവർ ആശംസകൾ നേർന്നു. ചന്തു മിറോഷിന്റെ ഇടയ്ക്കയുടെ പശ്ചാത്തലത്തിൽ നടന്ന കവിതാലാപന മത്സരത്തിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നിരവധി മത്സരാർഥികൾ പങ്കെടുത്തു. അവരുടെ അവതരണങ്ങൾ വയലാർ കവിതകളുടെ പുതുമയാർന്ന ഭാവാവിഷ്കാരമായി.
വിജയികൾ (യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്രമത്തിൽ): സീനിയർ വിഭാഗം- അഭിജിത്ത് നാരായൻ കെ എം, മോഹൻരാജ് മേളത്ത്, വിഷ്ണു ശ്രീകുമാർ. ജൂനിയർ വിഭാഗം- സയാൻ സന്ദേശ്, ആരവ് ധനിൽ, ദിയ ആർ നായർ. മത്സരങ്ങളിൽ വിജയികളായ ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ മത്സരാർഥികൾക്ക് വയലാർ ശരത് ചന്ദ്ര വർമ സർട്ടിഫിക്കറ്റും ട്രോഫിയും കാഷ് പ്രൈസും വിതരണം ചെയ്തു. പരിപാടിയുടെ സമാപനത്തിൽ ജിമ്മി സാമുവൽ നന്ദി രേഖപ്പെടുത്തി. വയലാർ രാമവർമയുടെ സമ്പന്നമായ സാഹിത്യ പൈതൃകത്തെ അനുസ്മരിപ്പിക്കുകയും പുതുതലമുറക്ക് പരിചയപ്പെടുത്തുകയും ചെയ്‌ത ഈ സാംസ്കാരിക സംഗമം ഏറെ പ്രശംസ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.