അനധികൃത ടൂറിസ്റ്റ് ക്യാമ്പുകൾക്കെതിരെ മസ്കത്ത് മുനിസിപ്പാലിറ്റി
നടപടിയെടുത്തപ്പോൾ
മസ്കത്ത്: അനധികൃത ടൂറിസ്റ്റ് ക്യാമ്പുകൾക്കെതിരെ കർശന നടപടിയുമായി മസ്കത്ത് മുനിസിപ്പാലിറ്റി. അൽ ഖിരാൻ, ഇത്തി പ്രദേശങ്ങളിലെ 16 അനധികൃത ടൂറിസ്റ്റ് ക്യാമ്പുകൾ നീക്കം ചെയ്തു. പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെയും റോയൽ ഒമാൻ പൊലീസിന്റെയും സംയുക്ത സഹകരണത്തോടെയായിരുന്നു നടപടി. ആകെ 17 സ്ഥലങ്ങളിലായിരുന്നു മുനിസിപ്പാലിറ്റി പരിശോധന നടത്തിയത്.
രാജകീയ ഉത്തരവ് പ്രകാരം ( നമ്പർ 45/2007) പൊതു ഇക്കോ-ടൂറിസം മേഖലയായി നിയുക്തമാക്കിയ പ്രദേശമാണ് അൽ ഖിരാൻ. നിയുക്ത പ്രദേശത്തിനുള്ളിൽ ഏതെങ്കിലും സാമ്പത്തിക, ടൂറിസം അല്ലെങ്കിൽ മറ്റ് പദ്ധതികൾ സ്ഥാപിക്കുന്നത് ഈ ഉത്തരവ് പ്രകാരം നിരോധിച്ചിട്ടുണ്ട്.
അതേസമയം, രാജ്യത്ത് അനുകൂലമായ കാലാവസ്ഥ അനുഭവപ്പെട്ടതോടെ ക്യാമ്പുകൾ സജീവമായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ അവധികൾ ഉപയോഗപ്പെടുത്തി സ്വദേശികളും വിദേശികളുമടക്കം നിരവധിപേരാണ് ക്യാമ്പിങ് ടെന്റുകളൊരുക്കാൻ മല കയറിയത്. മസ്കത്തടക്കമുള്ള വിവിധ ഗവർണറേറ്റുകളിലെ ബീച്ചിനോട് ചേർന്നുള്ള സ്ഥലങ്ങൾ, ജബൽ അഖ്ദർ, ജബൽ ശംസ് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് അധികപേരും ക്യാമ്പൊരുക്കാനായി പോകുന്നത്. മസ്കത്ത് ഗവർണറേറ്റിൽ ക്യാമ്പിങ് നടത്തുന്നവർക്ക് മുനിസിപ്പാലിറ്റി മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. ആരോഗ്യം, പരിസ്ഥിതി, സുരക്ഷ, നഗരത്തിന്റെ സൗന്ദര്യം സംരക്ഷിക്കൽ തുടങ്ങിയവ കണക്കിലെടുത്താണ് നിർദേശങ്ങൾ നൽകിയിരിക്കുന്നത്. രണ്ട് ദിവസത്തിൽ കൂടുതൽ ക്യാമ്പുകൾ അനുവദിക്കില്ല. കാരവന്, ടെന്റ് എന്നിവക്കും ഇത് ബാധകമായിരിക്കും.
മുനിസിപ്പാലിറ്റി നിശ്ചയിക്കുന്ന സ്ഥലങ്ങളില്‍ മാത്രമാണ് ക്യാമ്പ് നടത്താൻ അനുമതി. ഓരോ ക്യാമ്പ് സൈറ്റുമായി അഞ്ച് മീറ്ററില്‍ കുറയാത്ത അകലമുണ്ടായിരിക്കണം. ബീച്ചുമായും നിശ്ചിത അകലം വേണം. മത്സ്യബന്ധനക്കാരുടെയും സുരക്ഷാ അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയ സ്ഥലങ്ങളിലും ക്യാമ്പിങ് അനുവദിക്കില്ല. പാര്‍പ്പിട കേന്ദ്രങ്ങളിൽനിന്ന് കുറഞ്ഞത് 100 മീറ്റര്‍ അകലെയായിരിക്കണം.
ആവശ്യമായ ലൈസൻസ് നേടാതെ ക്യാമ്പ് നടത്തിയാൽ 200 റിയാൽ അഡ്മിനിസ്ട്രേറ്റീവ് പിഴ ചുമത്തും. ക്യാമ്പിങിനുള്ള നിയന്ത്രണങ്ങളോ ആവശ്യകതകളോ പാലിച്ചിട്ടില്ലെങ്കിൽ 50 റിയാലിന്റെ പിഴയും ഈടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ക്യാമ്പിങ് കാലയളവിൽ സ്ഥലം വൃത്തിയായി സൂക്ഷിക്കണം.
വൃത്തിഹീനമായതും നിലവാരം കുറഞ്ഞതുമായ മൊബൈൽ ടോയ്ലറ്റുകൾ ഉപയോഗിക്കാൻ പാടില്ല. വിളകൾക്കും കാട്ടുചെടികൾക്കും കേടുപാടുകൾ വരുത്തരുതെന്നും നിർദേശിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.