സലാല: നാടണയാൻ പ്രയാസപ്പെടുന്നവർക്ക് വെൽഫെയർ ഫോറം സലാല നൽകിയ ആദ്യ സൗജന്യ ടിക്കറ്റ് പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി സ്വദേശി ഷംസുദ്ദീന് സോഷ്യൽ ക്ലബ് മലയാള വിഭാഗം കൺവീനർ മോഹൻദാസ് തമ്പി കൈമാറി. ചടങ്ങിൽ വെൽഫെയർ ഫോറം സലാല ആക്ടിങ് പ്രസിഡൻറ് തഴവ രമേഷ്, ജനറൽ സെക്രട്ടറി എ.കെ.വി. ഹലീം, മറ്റു ഭാരവാഹികളായ വഹീദ് ചേന്ദമംഗലൂർ, സജീബ് ജലാൽ, പി.ടി. സബീർ എന്നിവർ പങ്കെടുത്തു. സലാലയിൽ നിന്ന് കോഴിക്കോടിനുള്ള വിമാനത്തിലാണ് മടങ്ങിയത്. കഴിഞ്ഞ മൂന്ന് മാസത്തോളമായി, ഷംസുദ്ദീൻ ജോലി ചെയ്തുവരുന്ന കമ്പനി അടഞ്ഞുകിടക്കുകയാണ്. ശമ്പളവും ജോലിയുമില്ലാതെ റൂമിൽ കഴിഞ്ഞ ഷംസുദ്ദീന് സലാലയിലെ സാമൂഹിക പ്രവർത്തകരും സുഹൃത്തുക്കളുമാണ് ആവശ്യമായ ഭക്ഷണ വസ്തുക്കൾ നൽകി വന്നത്.
സൗദിയിലും ഒമാനിലുമായി ദീർഘമായ 14 വർഷക്കാലം പ്രവാസ ജീവിതം നയിച്ച ഷംസുദ്ദീന് നാട്ടിൽ ഭാര്യയും മൂന്ന് മക്കളുമുണ്ട്. ജോലിയും വരുമാനവും നഷ്ടമായ മടക്കയാത്രക്ക് അവസരമൊരുങ്ങിയവരിൽ സാമ്പത്തിക പ്രയാസമനുഭവിക്കുന്നവർക്കാണ് വെൽഫെയർ ഫോറം സൗജന്യ ടിക്കറ്റ് നൽകുന്നത്.
ചെറിയ വരുമാനമുള്ളവർ, ലേബർ ക്യാമ്പിൽ കഴിയുന്നവർ, ലോക്ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ടവർ, അടിയന്തരമായി നാട്ടിൽ ചികിത്സക്ക് പോകാൻ സാമ്പത്തിക ശേഷി ഇല്ലാത്തവർ തുടങ്ങിയവരിൽ നിന്ന് അർഹരായവരെ നേരിട്ട് കണ്ടെത്തുകയാണ് ചെയ്യുന്നത്. വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ 300 പേർക്ക് വിമാന ടിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട പദ്ധതിയിൽ ഉൾപ്പെടുന്നതാണ് ഈ സൗജന്യ ടിക്കറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.