മസ്കത്ത്: മഹാമാരിയുടെ ആശങ്ക കവർന്നെടുത്ത രണ്ടു വർഷത്തെ സുന്ദര നിമിഷങ്ങളെ വീണ്ടെടുക്കാൻ വിശ്വമാനവികതയുടെ ഉത്സവുമായി 'ഗൾഫ് മാധ്യമം' വീണ്ടും വരുന്നു. അതിരുകളില്ലാത്ത മാനവികതയുടെയും ഒരുമയുടെയും ആഘോഷമായ 'ഹാർമണിയസ് കേരള' ഇത്തവണ ഒമാനിന്റെ മണ്ണിലേക്കെത്തുന്നത് കൂടുതൽ പുതുമയോടെയാണ്. ഐക്യബോധത്തിന്റെ ആരവമുയർത്തി ഡിസംബർ 30ന് മസ്കത്ത് ആംഫി തിയറ്ററിൽ നടക്കുന്ന സംഗീത-കലാവിരുന്ന് മാനവികതയുടെ മഹോത്സവമായി മാറും.
ലോകത്തെവിടെയായാലും കേരളത്തിന്റെ തനിമയും സംസ്കാരവും നെഞ്ചോടു ചേർത്തുവെക്കുന്നവരാണ് മലയാളികൾ. കോവിഡ് സമയത്ത് ജാതി,മത വ്യത്യാസമില്ലാത്ത സാമൂഹിക പ്രവർത്തനങ്ങളിലൂടെ സാഹോദര്യത്തിന്റെ പുതിയ മുഖം ലോകത്തിന് കാണിച്ചുകൊടുത്തവരാണ് മലയാളികൾ.
ഈ ഉദാത്ത കൂട്ടായ്മയുടെ മാതൃകക്ക് ആഘോഷത്തിന്റെ നിറം പകരുകയാണ് 'ഹാർമണിയസ് കേരള'. ലോകസമാധാനത്തിനും ഐക്യത്തിനുംവേണ്ടി എന്നും നിലകൊള്ളുന്ന ഒമാനിലേക്ക് ഇന്ത്യയുടെ സാഹോദര്യ സന്ദേശവുമായി ഹാർമണിയസ് കേരള വീണ്ടുമെത്തുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉറ്റബന്ധത്തിന്റെയും അടയാളപ്പെടുത്തലാകും. കോവിഡ് മഹാമാരിക്കുശേഷം മലയാളികളുടെ ഏറ്റവും വലിയ ഒത്തുകൂടലാകുന്ന പരിപാടിക്ക് ആവേശം പകർന്ന് മലയാള മണ്ണിലെ എണ്ണം പറഞ്ഞ കലാകാരന്മാർ അരങ്ങിലണിനിരക്കും.
അടുത്തകാലത്തിറങ്ങിയ 'ന്നാ താൻ കേസ് കൊട്' അടക്കം ശ്രദ്ധേയമായ സിനിമകളിലൂടെ മലയാളികളുടെ മനംകവർന്ന് കരിയറിന്റെ മറ്റൊരുതലത്തിലേക്ക് കടന്ന നടൻ കുഞ്ചാക്കോ ബോബൻ, നാലു പതിറ്റാണ്ടോളം മലയാള സിനിമയുടെ ഗതിവിഗതികൾക്കൊപ്പം സഞ്ചരിച്ച കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകൻ കമൽ എന്നിവരുടെ സാന്നിധ്യവും അനുകരണകലയിലെ പുത്തൻ താരോദയം മഹേഷ്, ചടുല നൃത്തച്ചുവടുകളുമായി റംസാൻ, സംഗീതത്തിന്റെ പാലാഴി ഒരുക്കാൻ സുദീപ് കുമാർ, അക്ബർ ഖാൻ, യുംന അജിൻ, നിത്യ മാമ്മൻ, ജാസിം, ചിത്ര അരുൺ, വയലിനിൽ മാന്ത്രികത വിരിയിക്കാൻ ഗ്രാമി അവാർഡ് ജേതാവ് മനോജ് ജോർജ് എന്നിവരുടെ മാസ്മരിക പ്രകടനങ്ങളും ആംഫി തിയറ്ററിനെ കലാവിരുന്നിന്റെ പൂരപ്പറമ്പാക്കും.
കൗമാര പ്രണയത്തിന്റെ കാൽപനിക ഭാവങ്ങളിൽനിന്ന് കാമ്പുള്ള കഥാപാത്രങ്ങളുടെ കരുത്തിലേക്ക് പകർന്നാട്ടം നടത്തി വെള്ളിത്തിരയിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയ കുഞ്ചാക്കോ ബോബനുള്ള ആദരവ് കൂടിയായി ഹാർമണിയസ് കേരളയുടെ വേദി മാറും. മലയാളികളുടെ ഇഷ്ട അവതാരകനും സിനിമ നടനുമായ മിഥുനാണ് പരിപാടിയുടെ അവതാരകൻ. 'ഹാർമണിയസ് കേരള'ക്ക് മുന്നോടിയായി വിവിധ സാമൂഹിക, സംസ്കാരിക പരിപാടികളും റോഡ് ഷോയും നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.