മസ്കത്ത്: രാജ്യത്ത് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 18 ശതമാനം കുറഞ്ഞു. 2020ൽ 23,831 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2019ൽ ഇത് 28,020 ആയിരുന്നു. സർക്കാർ ഫണ്ടുകളുടെ ദുരുപയോഗവും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം 132 കേസുകൾ എടുത്തതായും പബ്ലിക് പ്രോസിക്യൂഷെൻറ വാർഷിക വാർത്തസമ്മേളനത്തിൽ അറ്റോണി ജനറൽ നാസർ ഖാമിസ് അൽ സൊവായി അറിയിച്ചു. 13 കേസുകൾ സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തതും 16 എണ്ണം പദവികളുടെ ദുരുപയോഗവും മൂന്ന് എണ്ണം സർക്കാർ ഫണ്ട് അശ്രദ്ധയോടെ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ടതാണെന്നും അറ്റോണി ജനറൽ അറിയിച്ചു.
കേസുകൾ ഒാൺലൈനായി ഫയൽ ചെയ്യുന്നത് സംബന്ധിച്ച് റോയൽ ഒമാൻ പൊലീസുമായി ചേർന്ന് പ്രവർത്തിച്ചുവരുന്നുണ്ടെന്ന് അറ്റോണി ജനറൽ അറിയിച്ചു. കഴിഞ്ഞ വർഷം 87 ശതമാനം കേസുകളും ഇലക്ട്രോണിക് രീതിയിലാണ് ഫയൽ ചെയ്തത്. ഒമ്പതു കൊലക്കേസുകൾ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തു. ഉപഭോക്തൃ നിയമലംഘനവുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം 18 ശതമാനം കുറഞ്ഞതായും അറ്റോണി ജനറൽ അറിയിച്ചു.ഇലക്ട്രോണിക് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ നിയമപ്രകാരം കൈകാര്യം ചെയ്യുമെന്ന് അസി. അറ്റോണി ജനറൽ ഡോ. അഹമ്മദ് സൈദ് അൽ ഷുകൈലി അറിയിച്ചു. രാജ്യത്തിന് പുറത്തുനിന്ന് രാജ്യത്തെ അപമാനിക്കുന്ന രീതിയിലുള്ള ട്വീറ്റുകൾ ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
ഇവയിൽ പലതും വ്യാജ അക്കൗണ്ടുകളാണ്. കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസുകളിൽ 4947 എണ്ണവും ചെക്ക് കേസുകളാണ്. തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് 2753 കേസുകളും െഎ.ടി നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 2292 കേസുകളും 104 ബലാത്സംഗ കേസുകളും 1962 മയക്കുമരുന്ന് കേസുകളും റിപ്പോർട്ട് ചെയ്തു.
കേസുകളിൽ പിഴയായും മറ്റും ഇൗടാക്കിയത് 24 ദശലക്ഷം റിയാലാണ്. ഏറ്റവും കൂടുതൽ കേസുകൾ അൽ ഖൂദ് ഡിവിഷനിലാണ്, 2206 എണ്ണം. ബോഷറിൽ 1841 കേസുകളും രജിസ്റ്റർ ചെയ്തു. 23,831 കേസുകളിലായി 30,069 പ്രതികളാണ് ഉള്ളത്. ഇതിൽ രണ്ടു ശതമാനം പ്രായപൂർത്തിയെത്താത്തവരാണ്. മൊത്തം പ്രതികളിൽ 89.8 ശതമാനം പേരും പുരുഷന്മാരും 37.6 ശതമാനം പേരും വിദേശികളുമാണെന്നും ഡോ. അഹമ്മദ് സൈദ് അൽ ഷുകൈലി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.