മസ്കത്ത് സി.എസ്.ഐ സെന്റ് ജെയിംസ് ഇടവക സുവർണജൂബിലി ആഘോഷ സമാപനത്തിന് മുന്നോടിയായി നടന്ന വാർത്താമ്മേളനം
മസ്കത്ത്: മസ്കത്ത് സി.എസ്.ഐ. സെന്റ് ജെയിംസ് ഇടവകയുടെ ഒരു വർഷം നീണ്ടുനിന്ന സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനം ഫെബ്രുവരി 13ന് നടക്കുമെന്ന് ഇടവക വികാരി റവ. ജോസഫ് തോമസ് അറിയിച്ചു. 1976 ഫെബ്രുവരി 14നാണ് മസ്കത്ത് സി.എസ്.ഐ. സെന്റ് ജെയിംസ് ഇടവക സ്ഥാപിതമായത്. സുവർണജൂബിലിയുടെ ഔപചാരിക സമാപന പരിപാടികൾക്ക് ഞായറാഴ്ച വൈകീട്ട് 4.30ന് സംഘടിപ്പിക്കുന്ന ജൂബിലി റാലിയോടെ തുടക്കമാവും. വൈകീട്ട് അഞ്ചിന് റൂവി സി.എസ്.ഐ സെന്റ് ജെയിംസ് ദേവാലയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ സി.എസ്.ഐ. മധ്യകേരള മഹാഇടവക ബിഷപ്പ് റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ മുഖ്യാതിഥിയായി അധ്യക്ഷതവഹിക്കും.
തിരുവല്ല എം.എൽ.എ. അഡ്വ. മാത്യു ടി. തോമസ്, മധ്യകേരള മഹാഇടവക സ്ത്രീജനസംഘം പ്രസിഡന്റ് ഡോ. ജെസി സാറാ കോശി എന്നിവർ പ്രത്യേക അതിഥികളായി പങ്കെടുക്കും. മസ്കത്തിലെ വിവിധ സഭകളുടെയും സാമൂഹിക സംഘടനകളുടെയും നേതാക്കൾ ആശംസ അർപ്പിക്കും. സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ ആത്മീയ, സാമൂഹിക, ജീവകാരുണ്യ പരിപാടികൾ ഇടവകയുടെ നേതൃത്വത്തിൽ വിജയകരമായി സംഘടിപ്പിച്ചതായി വികാരി റവ. ജോസഫ് തോമസ് പറഞ്ഞു. ജൂബിലി വർഷത്തിനിടെ സഭയായി ഏറ്റെടുത്ത വിവിധ സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങൾ അഭിമാനകരമായ അധ്യായങ്ങളായി മാറിയിരിക്കുകയാണ്. പ്രളയത്തിൽ തകർന്നുവീണ അരയപുരം ദേവാലയത്തിന്റെ പുനർനിർമാണം, ഭവനനിർമാണ സഹായങ്ങൾ, വിദ്യാഭ്യാസം, ചികിത്സ, വിവാഹ സഹായങ്ങൾ എന്നിവയ്ക്കൊപ്പം വിവിധ സഹായ പദ്ധതികളും നടപ്പാക്കാൻ സാധിച്ചു.
സഭയുടെ ആത്മീയ ദൗത്യത്തോടൊപ്പം സാമൂഹിക ഉത്തരവാദിത്വവും സമന്വയിപ്പിച്ചാണ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സുവർണ ജൂബിലി ആഘോഷ കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികളും ആഘോഷങ്ങളും പദ്ധതികളും വിജയകരമായി നടപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വാർത്തസമ്മേളനത്തിൽ സുവർണ ജൂബിലി ആഘോഷ ജനറൽ കൺവീനർ രാജേഷ് എന്ന വർക്കി ചാക്കോ, ജോയിന്റ് കൺവീനർ സജി എന്ന വർഗീസ് ജോൺ, ചർച്ച് വാർഡന്മാരായ ബിനു കെ. ജോൺ, സജി ടി. കോശി, ചർച്ച് സെക്രട്ടറി ജോൺസൺ ചാക്കോ, ട്രഷറർ വിനോദ് കെ. ജോൺ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.