മസ്‌കത്ത്: വേനൽച്ചൂട് കടുത്ത ഒമാനിൽ ഈ സീസണിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന താപനില അൽ വുസ്ത ഗവർണറേറ്റിലെ മഹൂത്തിൽ രേഖപ്പെടുത്തി. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (സി.എ.എ) കീഴിലെ ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിലും മരുഭൂമി മേഖലകളിലും കടുത്ത ഉഷ്ണസാഹചര്യം നിലനിൽക്കുകയാണ്.
മഹൂത്ത് കൂടാതെ അൽ റമായിം, തുമ്രൈത്, ദിമാ വതായിൻ, ബിദിയ, തർവ, ഖർനുൽആലം എന്നീ പ്രദേശങ്ങളിൽ 48 ഡിഗ്രി സെൽഷ്യസും മുദൈബി, ആദം എന്നിവിടങ്ങളിൽ 47 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി. മറ്റ് ഭൂരിഭാഗം ഗവർണറേറ്റുകളിലും താപനില 40 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെയാണ് അനുഭവപ്പെടുന്നത്. ഒമാനെ ബാധിച്ചിരിക്കുന്ന കടുത്ത ഉഷ്ണതരംഗത്തിന്റെ പ്രതിഫലനമാണ് ഈ ഉയർന്ന നിരക്കുകൾ.
ജൂൺ, ജൂലൈ മാസങ്ങളിൽ ഉൾപ്രദേശങ്ങളിലും മരുഭൂമി മേഖലകളിലും പകൽ സമയത്ത് താപനില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പൊതുജനങ്ങൾ ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും ശരീരത്തിൽ ജലാംശം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കണമെന്നും ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പിന്തുടരണമെന്നും അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.