മസ്കത്ത്: ഗുരുതരാവസ്ഥയിൽ അല്ലാത്ത കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായുള്ള ഫീൽഡ് ആശുപത്രിയുടെ ആദ്യഘട്ടം വൈകാതെ തുറക്കും. സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യത്തിലോ ആശുപത്രി തുറക്കാനാണ് പദ്ധതിയെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അൽ ഹുസ്നി പറഞ്ഞു.
പഴയ മസ്കത്ത് വിമാനത്താവളത്തിലാണ് ആശുപത്രി ഒരുക്കിയിട്ടുള്ളത്. മൊത്തം മുന്നൂറിലധികം പേരെ പ്രവേശിപ്പിക്കാൻ ശേഷിയുള്ള ആശുപത്രിയിൽ ആദ്യ ഘട്ടത്തിൽ 100 കിടക്കകളാകും ഉണ്ടാവുക. ആശുപത്രിയുടെ അവസാനവട്ട സജ്ജീകരണങ്ങൾ ഒരുക്കുന്ന ജോലികൾ മെഡിക്കൽ സംഘം നടത്തിവരുകയാണ്. ആഭ്യന്തരമന്ത്രിയും സുപ്രീംകമ്മിറ്റി ചെയർമാനുമായ സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയും സുപ്രീംകമ്മിറ്റി അംഗങ്ങളും തിങ്കളാഴ്ച ഫീൽഡ് ആശുപത്രി സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. ഫീൽഡ് ആശുപത്രിയിൽ മൊത്തം 312 പേരെ പ്രവേശിപ്പിക്കാൻ സാധിക്കും. ആവശ്യമെങ്കിൽ മുന്നൂറിലധികം പേരെക്കൂടി ചികിത്സക്കായി പ്രവേശിപ്പിക്കാനുള്ള അനുബന്ധ സൗകര്യവും ഇവിടെയുണ്ടെന്ന് ആശുപത്രി സന്ദർശന ശേഷം അണ്ടർ സെക്രട്ടറി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ആശുപത്രിയിൽ നേരിട്ട് രോഗികളെ പ്രവേശിപ്പിക്കില്ല. ഹെൽത്ത് സെൻററുകളിൽനിന്നും ആശുപത്രികളിൽ നിന്നും റഫർ ചെയ്യുന്ന ഇടത്തരം ലക്ഷണങ്ങളും രോഗാവസ്ഥയുമുള്ളവരെയാകും ഇവിടെ പ്രവേശിപ്പിക്കുക. ഇവിടെ ചികിത്സയിലിരിക്കെ ഗുരുതരാവസ്ഥയിലാകുന്നവരെ റഫറൻസ് ആശുപത്രികളിൽ എത്തിക്കാനും സംവിധാനമുണ്ടാകുമെന്ന് അണ്ടർ സെക്രട്ടറി പറഞ്ഞു.
ഉയരുന്ന രോഗബാധിതരുടെ എണ്ണവും മരണവും കണക്കിലെടുത്ത് എല്ലാ അനിവാര്യ ചികിത്സ സൗകര്യങ്ങളും ഫീൽഡ് ആശുപത്രിയിൽ ഒരുക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി കഴിഞ്ഞ വാർത്ത സമ്മേളനത്തിൽ അറിയിച്ചിരുന്നു. തീവ്ര പരിചരണ വിഭാഗം ആവശ്യമില്ലാത്ത രോഗികൾക്കാണ് ഇവിടെ ചികിത്സ നൽകുക. ഇതോടെ മസ്കത്ത് ഗവർണറേറ്റിലുള്ളതടക്കം റഫറൻസ് ആശുപത്രികളിലെ സമ്മർദം ഒഴിവാക്കാനും മറ്റ് ആരോഗ്യസേവനങ്ങൾ പുനരാരംഭിക്കാനും സഹായകരമാകുമെന്നാണ് പ്രതീക്ഷ. മറ്റു ഗവർണറേറ്റുകളിലെ രോഗികളെയും ഇവിടെ പ്രവേശിപ്പിക്കും. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരിടവേളക്കുശേഷം വീണ്ടും ഉയരുകയാണ്. ഇത് മറ്റു ലോകരാജ്യങ്ങളിലെപോലെ കോവിഡിെൻറ രണ്ടാം വരവാണോയെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഫീൽഡ് ആശുപത്രി പ്രവർത്തന സജ്ജമാകുന്നത്.
മസ്കത്ത്: രാജ്യത്ത് ആവശ്യമായ കോവിഡ് വാക്സിെൻറ 20 ശതമാനം ഇൗ വർഷം അവസാനത്തോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അൽ ഹുസ്നി പറഞ്ഞു.
വാക്സിൻ നിർമാണ രംഗത്തെ പ്രമുഖരുമായി ഇതുസംബന്ധിച്ച് ബന്ധം പുലർത്തിവരുകയാണ്. ഇൻറർനാഷനൽ വാക്സിൻ ഫെഡറേഷനിൽ ഒമാൻ ചേർന്നിട്ടുണ്ട്. ഇതുവഴി 10 ശതമാനം വാക്സിൻ ലഭിക്കും. മറ്റു കമ്പനികളിൽ നിന്ന് 10 ശതമാനം വാക്സിനും ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അൽ ഹുസ്നി പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടിയ വാക്സിൻ ഇവരിൽ നിന്ന് ലഭ്യമാകുന്നപക്ഷം ആരോഗ്യ പ്രവർത്തകർ, പൊലീസ്, മിലിട്ടറി തുടങ്ങി മുൻനിര കോവിഡ് പ്രവർത്തകർക്കായിരിക്കും വാക്സിൻ നൽകുകയെന്ന് അണ്ടർ സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.