മസ്കത്ത്: ഒമാൻ സുൽത്താനേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബർ തട്ടിപ്പ് വേട്ടയിൽ അന്താരാഷ്ട്ര ഓൺലൈൻ തട്ടിപ്പ് ശൃംഖലയെ തകർത്ത് റോയൽ ഒമാൻ പൊലിസ്. സുഹാറിലെ 33 കേന്ദ്രങ്ങളിൽ ഒരേസമയം നടത്തിയ വൻ റെയ്ഡിൽ അഞ്ച് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 380-ലധികം പ്രതികളെയാണ് ആർ.ഒ.പി അറസ്റ്റ് ചെയ്തത്.
അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന ഈ അന്താരാഷ്ട്ര ക്രിമിനൽ സംഘത്തെ വ്യാപകമായ അന്വേഷണങ്ങൾക്കും തുടർച്ചയായ നിരീക്ഷണങ്ങൾക്കും ഒടുവിലാണ് റോയൽ ഒമാൻ പൊലിസ് വലയിലാക്കിയത്.
രാജ്യത്തിന്റെ സുരക്ഷാ സജ്ജീകരണങ്ങളുടെ കാര്യക്ഷമത തെളിയിക്കുന്നതാണ് ഈ വിജയകരമായ ഓപറേഷനെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. വൻതോതിൽ ഇലക്ട്രോണിക് ഉപകരണങ്ങളും പണവും തട്ടിപ്പ് സംഘത്തിൽനിന്ന് പിടിച്ചെടുത്തു. തട്ടിപ്പുകൾക്കായി ഉപയോഗിച്ചിരുന്ന 1,800-ലധികം ഇലക്ട്രോണിക് ഉപകരണങ്ങളാണ് സംഭവസ്ഥലങ്ങളിൽ നിന്ന് ആർ.ഒ.പി കണ്ടുകെട്ടിയത്.
സംഘത്തിന്റെ വിവിധ ഒളിത്താവളങ്ങൾ, ഫ്ലാറ്റുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്നായി 21-ലധികം വിദേശ കറൻസികളിലുള്ള വൻ തുകകളുടെ ശേഖരവും അന്വേഷണസംഘം വീണ്ടെടുത്തു. അടുത്തിടെ ഒമാനിൽ നടക്കുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര സൈബർ വിരുദ്ധ റെയ്ഡുകളിൽ ഒന്നാണിത്. പിടിയിലായ പ്രതികൾക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.