സുൽത്താൻ ഹൈതം ബിൻ താരിഖ്
മസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ദ്വിദിന അൾജീരിയൻ സന്ദർശനം ഞായറാഴ്ച തുടക്കമാകുമെന്ന് ദിവാൻ ഓഫ് കോർട്ട് പ്രസ്താവനയിൽ അറിയിച്ചു.
അൾജീരിയൻ പ്രസിഡന്റ് അബ്ദുൽ മദ്ജിദ് ടെബ്ബൂണിന്റെ ക്ഷണം സ്വീകരിച്ചാണ് സുൽത്താൻ ഇവിടെ എത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ ബന്ധം ശക്തിപ്പെടുത്തുന്നതിൽ സന്ദർശനം പ്രധാന ചുവടുവെപ്പാകും.
സന്ദർശന വേളയിൽ സഹകരണത്തിന്റെ എല്ലാ വശങ്ങളും മെച്ചപ്പെടുത്തുന്നതിലും ഇരു രാജ്യങ്ങളുടെയും അഭിലാഷങ്ങൾ പ്രതിഫലിപ്പിക്കുന്ന പുതിയ തലങ്ങളിലേക്ക് ഉഭയകക്ഷി ബന്ധങ്ങൾ ഉയർത്തുന്നതിലും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കും. അറബ് നിലപാടുകൾ ഏകീകരിക്കുന്നതിനും സംയുക്ത അറബ് പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനും ശക്തമായ ഊന്നൽ നൽകി ഇരു നേതൃത്വങ്ങളും തമ്മിലുള്ള ഉന്നതതല കൂടിയാലോചനകളും നടക്കും. പ്രദേശിക അന്തർദേശീയ വിഷയങ്ങളിൽ കാഴ്ചപാടുകളും കൈമാറും. വിവിധ സഹകരണ കരാറുകളിൽ ഒപ്പവെച്ചേക്കും.
പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി,
പ്രൈവറ്റ് ഓഫീസ് മേധാവി ഡോ. ഹമദ് ബിൻ സയ്യിദ് അൽ ഔഫി, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർഷിദി, കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രി ഡോ. സൗദ് ബിൻ ഹമൂദ് അൽ ഹബ്സി, ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സബ്തി, അൾജീരിയയിലെ ഒമാൻ അംബാസഡർ സെയ്ഫ് ബിൻ നാസിർ അൽ ബദായ് എന്നിവരടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘം സുൽത്താനെ അനുഗമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.