മസ്കത്ത്: സ്പോൺസറില്ലാെത ഇ-വിസ സൗകര്യം കൂടുതൽ രാജ്യങ്ങളിൽനിന്നുള്ളവർക്ക് ലഭ്യമാക്കാൻ ഒമാൻ തീരുമാനിച്ചു.
25 രാജ്യങ്ങളെയാണ് പുതുതായി പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അസർബൈജാൻ, അർമീനിയ, അൽബേനിയ, ഉസ്ബെകിസ്താൻ, ഇറാൻ, പനാമ, ഭൂട്ടാൻ, ബോസ്നിയ, പെറു, ബെലറൂസ്, തുർക്മെനിസ്താൻ, മാലദ്വീപ്, ജോർജിയ, ഹോണ്ടുറസ്, സാൽവദോർ, തജികിസ്താൻ, ഗ്വാട്ടമാല, വിയറ്റ്നാം, കിർഗിസ്താൻ, കസാഖ്സ്താൻ, ക്യൂബ, കോസ്റ്ററീക, ലാവോസ്, മെക്സികോ, നികരാഗ്വ എന്നിവിടങ്ങളിൽനിന്നുള്ള ടൂറിസ്റ്റുകൾക്ക് ഇനി സ്പോൺസറില്ലാതെയുള്ള വിസക്ക് വെബ്സൈറ്റിലൂടെ അപേക്ഷിക്കാമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. അപേക്ഷിക്കുന്ന സമയത്ത് ആറുമാസത്തിൽ കുറയാത്ത കാലാവധിയുള്ള പാസ്പോർട്ട് ഉണ്ടാകണം. മുകളിൽ പറഞ്ഞിരിക്കുന്ന രാജ്യങ്ങളിൽ താമസിക്കുന്നവരോ അല്ലെങ്കിൽ അമേരിക്ക, കാനഡ, ആസ്ട്രേലിയ, ബ്രിട്ടൻ, ഷെങ്കൻ രാഷ്ട്രങ്ങൾ എന്നിവിടങ്ങളിൽ വിസയുള്ളവരോ ആയിരിക്കണം. ഇരുവശങ്ങളിലേക്കുള്ള വിമാനടിക്കറ്റും ഒമാനിലെ ഹോട്ടൽ ബുക്കിങ്ങും അപേക്ഷിക്കുന്ന സമയത്ത് സമർപ്പിക്കണം. 20 റിയാലാണ് വിസക്കുള്ള ഫീസ്.
സ്പോൺസറില്ലാതെ ഇ-വിസ ലഭ്യമാകുന്ന രാഷ്ട്രങ്ങളുടെ പട്ടികയിൽ മാറ്റം വരുത്താൻ പൂർണ അധികാരമുണ്ടായിരിക്കും. നിയമലംഘകരെ കരിമ്പട്ടികയിൽ പെടുത്തുമെന്നും വിദേശി താമസ നിയമ പ്രകാരമുള്ള പിഴ ചുമത്തുകയും ചെയ്യുമെന്നും ആർ.ഒ.പി അറിയിച്ചു.
ടൂറിസം മേഖലയുടെ ഉണർവ് ലക്ഷ്യമിട്ടാണ് ഇ-വിസ സംവിധാനം ഒമാൻ വിപുലപ്പെടുത്തിയത്. ഇന്ത്യയിൽനിന്നും ചൈനയിൽനിന്നും റഷ്യയിൽനിന്നുമുള്ള സഞ്ചാരികൾക്ക് നിലവിൽ നിബന്ധനകൾക്ക് വിധേയമായി സ്പോൺസർമാരില്ലാത്ത ഇ-വിസ അനുവദിക്കുന്നുണ്ട്. ടൂർ ഒാപറേറ്റർമാർ മുഖേനയോ നക്ഷത്ര ഹോട്ടലുകൾ മുഖേനയോ അപേക്ഷിക്കുന്ന ഇന്ത്യൻ പൗരൻമാർക്ക് സ്പോൺസർമാരില്ലാതെ ഇ-വിസ അനുവദിക്കുന്നതിനുള്ള നിയമ ഭേദഗതി ഇൗ വർഷം ആദ്യപാദത്തിലാണ് നിലവിൽ വന്നത്. അടുത്തിടെ അമേരിക്ക, കാനഡ, ആസ്ട്രേലിയ, ബ്രിട്ടൻ, ഷെങ്കൻ രാഷ്ട്രങ്ങൾ എന്നിവിടങ്ങളിൽ വിസയുള്ള ഇന്ത്യൻ പൗരൻമാർക്ക് ഒാൺ അറൈവൽ വിസ അനുവദിക്കാൻ കഴിഞ്ഞ മാസം ഒമാൻ തീരുമാനം എടുത്തിരുന്നു. സഞ്ചാരികളെ കൂടുതലായി ആകർഷിക്കാൻ ലക്ഷ്യമിട്ട് റോഡ്ഷോയടക്കം പരിപാടികൾ ഒമാൻ ടൂറിസം ഇന്ത്യയിൽ നടത്തിയിരുന്നു.
ഒമാനിലേക്കുള്ള ഇന്ത്യൻ സഞ്ചാരികളുടെ എണ്ണത്തിലാകെട്ട കഴിഞ്ഞ അഞ്ചുവർഷ കാലയളവിൽ വലിയ വർധന ദൃശ്യമായിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം മൂന്നു ലക്ഷം ഇന്ത്യൻ സഞ്ചാരികളാണ് ഒമാനിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.