ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്
മസ്കത്ത്: പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും ആഗോള സുരക്ഷാ വെല്ലുവിളികളും വിലയിരുത്തുന്നതിനായി ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി ടെലിഫോൺ ചർച്ച നടത്തി.
അന്താരാഷ്ട്ര കപ്പൽ പാതകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനും തടസ്സമില്ലാത്ത ആഗോള വ്യാപാരം നിലനിർത്തുന്നതിനുമായി രാജ്യാന്തര തലത്തിൽ ഇടപെടലുകൾ ശക്തമാക്കേണ്ടതിന്റെ അടിയന്തര ആവശ്യകത ചർച്ചയിൽ ചൂണ്ടിക്കാട്ടി. രാജ്യാന്തര നിയമങ്ങൾ പാലിച്ചുകൊണ്ട് സമുദ്ര ഗതാഗതത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് ഇരുവരും ഊന്നിപ്പറഞ്ഞു.
നിലവിലെ പ്രാദേശിക തർക്കങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളും വിട്ടുവീഴ്ചാ മനോഭാവം കാണിക്കണമെന്ന് ഇരു നേതാക്കളും ആഹ്വാനം ചെയ്തു. പ്രശ്നങ്ങൾക്ക് പ്രായോഗികമായ പരിഹാരങ്ങൾ കണ്ടെത്താൻ നയതന്ത്ര നീക്കങ്ങൾക്കും ചർച്ചകൾക്കുമാണ് മുൻഗണന നൽകേണ്ടതെന്ന് മന്ത്രി സയ്യിദ് ബദർ വ്യക്തമാക്കി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഒമാൻ സ്വീകരിക്കുന്ന നിലപാടുകളെയും മധ്യസ്ഥ ശ്രമങ്ങളെയും യു.എൻ സെക്രട്ടറി ജനറൽ പ്രശംസിച്ചു. യു.എസ്-ഇറാൻ ചർച്ചകളിലെ പുരോഗതിയും ഗാസ, ലെബനൻ എന്നിവിടങ്ങളിലെ സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള വഴികളും ചർച്ചാവിഷയമായി.
മേഖലയിൽ വെടിനിർത്തൽ നടപ്പാക്കാനും സംഘർഷങ്ങൾ കുറക്കാനുമായി അമേരിക്ക, ബ്രിട്ടൻ, ഇറാൻ, സൗദി അറേബ്യ തുടങ്ങി വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും കഴിഞ്ഞ ദിവസങ്ങളിൽ ഒമാൻ വിദേശകാര്യമന്ത്രി ആശയവിനിമയം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.