മസ്കത്ത്: പ്രവാസികളെ നാട്ടിലേക്ക് എത്തിക്കുന്നതിനായുള്ള വന്ദേഭാരത് പദ്ധതിയുടെ പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ജൂലൈ 16 മുതൽ 31 വരെ നീളുന്ന അടുത്ത ഘട്ടത്തിൽ ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് മൊത്തം 20 സർവീസുകളാണ് ഉള്ളത്. ഇതിൽ ഏഴെണ്ണം കേരളത്തിലേക്കാണ്. മസ്കത്തിൽ നിന്ന് ആറും സലാലയിൽ നിന്ന് ഒരു സർവീസുമാണ് കേരളത്തിലേക്ക് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. മസ്കത്തിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് രണ്ട് വിമാനങ്ങൾ വീതവും സലാലയിൽ നിന്ന് കണ്ണൂരിന് ഒരു വിമാനവുമാണ് ഉള്ളത്.
ജൂലൈ 21 ചൊവ്വാഴ്ചയാണ് കേരളത്തിലേക്കുള്ള സർവീസുകൾ തുടങ്ങുന്നത്. മസ്കത്തിൽ നിന്ന് തിരുവനന്തപുരത്തിനും കൊച്ചിക്കുമാണ് അന്ന് വിമാനങ്ങളുള്ളത്. ജൂലൈ 25ന് മസ്കത്ത്-കൊച്ചി, 26ന് മസ്കത്ത്-കോഴിക്കോട് വിമാനങ്ങളുണ്ടാകും. ജൂലൈ 30ന് മസ്കത്തിൽ നിന്ന് തിരുവനന്തപുരത്തിനാണ് അടുത്ത സർവീസ്. 31ന് മസ്കത്തിൽ നിന്ന് കോഴിക്കോടിനും അന്നേ ദിവസം തന്നെ സലാലയിൽ നിന്ന് കണ്ണൂരിനും സർവീസ് നടക്കും. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന എംബസിയിൽ രജിസ്റ്റർ ചെയ്തവർ യാത്രാ സന്നദ്ധത അറിയിക്കണം. ഇതിനായി എംബസിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലുള്ള ഗൂഗിൾ ഫോറം പൂരിപ്പിച്ച് നൽകുകയാണ് വേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.