മസ്കത്ത്: വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴ. വാദി ബനീ ഖാലിദ്, റുസ്താഖ്, ഇബ്രി, ഇബ്ര തുടങ്ങിയയിടങ്ങളിലാണ് വ്യാഴാഴ്ച ഉച്ചക്കുശേഷം കനത്ത മഴയുണ്ടായത്. റുസ്താഖിൽ ആലിപ്പഴ വർഷത്തോടെയാണ് മഴയുണ്ടായത്. അമിറാത്തടക്കം വിവിധയിടങ്ങളിലും മഴയുണ്ടായി. മഴയിൽ വാദികൾ കവിഞ്ഞൊഴുകി.
വടക്കൻ ശർഖിയ ഗവർണറേറ്റിലെ വാദി ബനീ ഖാലിദിലാണ് കൂടുതൽ മഴ ലഭിച്ചത്, 28 മില്ലീമീറ്റർ. ബുറൈമി വിലായത്തിൽ 16 മില്ലീമീറ്ററും തെക്കൻ ബാത്തിന ഗവർണറേറ്റിലെ അൽ അവാബിയിൽ ഒമ്പത് മില്ലീമീറ്ററും മഴ ലഭിച്ചു. ഇബ്രി വിലായത്തിലെ അൽ ബനാ വാദി, അൽ അവാബിയിലെ അൽ അസാമി, അൽ ഖിലോ, നഖൽ വിലായത്തിലെ വാദി അൽ മഹാലിൽ തുടങ്ങിയവ ശക്തമായ മഴവെള്ളപ്പാച്ചിലിൽ കവിഞ്ഞൊഴുകി. ഇവിടെയെല്ലാം ഏറെ നേരം ഗതാഗത തടസ്സം അനുഭവപ്പെടുകയും ചെയ്തു.
റുസ്താഖ് വിലായത്തിലെ അൽ സഹ്തീൻ ഡാം ഒന്നിൽ 0.003 മില്യൻ ക്യുബിക് മീറ്റർ ജലം വ്യാഴാഴ്ച വൈകുന്നേരത്തോടെ അധികമായി ലഭിച്ചു. ബർക്ക, മുസന്ന ഭാഗങ്ങളിൽ വ്യാഴാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ പൊടിക്കാറ്റും ഗതാഗതത്തെ ബാധിച്ചു. ദൂരക്കാഴ്ച കുറഞ്ഞതിനെ തുടർന്ന് കാറുകളടക്കം ചെറുവാഹനങ്ങൾ റോഡരികിൽ നിർത്തിയിട്ടു.
വൈകുന്നേരം നാലരയോടെയാണ് പൊടിക്കാറ്റ് ഉണ്ടായത്. അൽ ഹലാനിയാത്ത് ദ്വീപിലും ദുഖമിലും ശക്തമായ കാറ്റും വ്യാഴാഴ്ച വൈകുന്നേരത്തോടെയുണ്ടായി. യഥാക്രമം 40 നോട്ടും 39 നോട്ടുമായിരുന്നു ഇവിടെ കാറ്റിെൻറ വേഗത. അന്തരീക്ഷത്തിലെ ഇൗർപ്പവും ഉയർന്ന താപനിലയുമാണ് മഴമേഘങ്ങൾ രൂപപ്പെടാൻ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് പറഞ്ഞു. കാറ്റിനും മഴക്കും സാധ്യതയുള്ളതിനാൽ വാഹന യാത്രികർ ജാഗ്രത പാലിക്കണമെന്നും കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.