മസ്‌കത്ത്: ഒമാനിൽ കനത്ത മഴ തുടരുമെന്ന് നാഷണൽ മൾട്ടി ഹസാർഡ് ഏർലി വാണിംഗ് സെന്റർ. ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ കനത്ത മഴയുണ്ടാകുമെന്നാണ് പ്രവചനം. വിവിധ ഗവർണറേറ്റുകളിൽ മഴയെത്തുന്നതോടെ വാദികൾ കവിഞ്ഞൊഴുകാനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. കനത്ത മഴക്കൊപ്പം ഇടിമിന്നലുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ചൊവ്വാഴ്ച വൈകുന്നേരം മുതൽ സുൽത്താനേറ്റിനെ ന്യൂനമർദം ബാധിക്കുകയും രാവിലെ വരെ തുടരുകയും ചെയ്യും. ഇത് വ്യത്യസ്ത തീവ്രതയിൽ ഇടവിട്ടുള്ള മഴക്കും ഇടിമിന്നലിനും കാറ്റിനും കാരണമാകുമെന്ന് അധികൃതർ വ്യക്തമാക്കി. അന്തരീക്ഷത്തിൽ കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാരുൾപ്പെടെയുള്ളവർ ജാഗ്രത പാലിക്കണം. ചൊവ്വാഴ്ച മുസന്ദം, ബുറൈമി, ദാഹിറ, വടക്കൻ ബാത്തിന, അൽ വുസ്ത, ദോഫാർ എന്നിവിടങ്ങളിൽ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്.
ഈ പ്രദേശങ്ങളിൽ മിതമായ മഴയും വെള്ളപ്പൊക്കവും പ്രതീക്ഷിക്കുന്നു. മിക്ക തീരങ്ങളിലും കടൽ പ്രക്ഷുബ്ധമായിരിക്കുകയും രണ്ടു മുതൽ മൂന്നു മീറ്റർ വരെ തിരമാലകൾ ഉയരുകയും ചെയ്യുമെന്നാണ് പ്രവചനം. ഇടിമിന്നലുള്ള സമയങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോവുന്നത് ഒഴിവാക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. മഴയും പെട്ടെന്നുള്ള വെള്ളപ്പൊക്കവും ഉണ്ടാകുമ്പോൾ ജാഗ്രത പാലിക്കണമെന്നും യാത്ര ചെയ്യുന്നതിന് മുമ്പ് കാലാവസ്ഥാ സംബന്ധമായ അപ്ഡേറ്റുകൾ പരിശോധിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.