മസ്കത്ത്: കാലാവസ്ഥാ പ്രവചനം ശരിവെച്ച് മസ്കത്ത് അടക്കം ഒമാെൻറ വിവിധ ഭാഗങ്ങ ളിൽ കനത്ത മഴ. താപനില താഴ്ന്നതിനെ തുടർന്ന് മസ്കത്ത് അടക്കം സ്ഥലങ്ങളിൽ കടുത്ത തണുപ്പും അനുഭവപ്പെടുന്നുണ്ട്. ദിവസങ്ങളുടെ ഇടവേളക്ക് ശേഷമാണ് ഒമാനിൽ മഴ വീണ്ടു മെത്തുന്നത്. മസ്കത്തിനുപുറമെ മുസന്ദം, ബാത്തിന, ദാഖിലിയ, തെക്കൻ ശർഖിയ, ഹജർ പർവത നിരകളുടെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങൾ എന്നിവിടങ്ങളിലും മഴ ലഭിച്ചു. മഴ വ്യാഴാഴ്ചയ ും തുടരുമെന്നാണ് മുന്നറിയിപ്പ്. കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും തിരമാലകൾ മൂന്നു മീറ്റർ വരെ ഉയരാനിടയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച രാത്രി മുസന്ദം ഗവർണറേറ്റിലാണ് മഴ തുടങ്ങിയത്. ബുധനാഴ്ച രാവിലെ മസ്കത്ത് അടക്കമുള്ള മേഖലകളിൽ തുടങ്ങിയ മഴ ക്രമേണ ശക്തിപ്പെട്ടു. ഇത് പലയിടങ്ങളിലും വെള്ളക്കെട്ടിന് കാരണമായി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ കണക്കനുസരിച്ച് മസ്കത്ത് നഗരത്തിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്. മസ്കത്ത് നഗരത്തിൽ 42.8 മി.മീറ്ററും സീബിൽ 31.2 മി.മീറ്ററും മഴ ലഭിച്ചു.
സീബ് വിലായത്തിലെ മബേല സനയ്യ അടക്കം വിവിധ ഭാഗങ്ങളിൽ വാദികൾ നിറഞ്ഞൊഴുകിയതിനെ തുടർന്ന് റോഡുകളിൽ ഗതാഗതം നിലച്ചു. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനം നടത്തി. സീബ് മേഖലയിൽ വീടുകളിൽ കുടുങ്ങിയ 18 പേരെ രക്ഷിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. സുഹാർ അടക്കം ബാത്തിന മേഖലയുടെ വിവിധയിടങ്ങളിലും ശക്തമായ മഴയാണ് ഉണ്ടായത്. വാഹനയാത്രികർ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചിരുന്നു. മസ്കത്ത് എക്സ്പ്രസ്വേയിൽ ഹൽബാൻ പാലത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. സുൽത്താൻ ഖാബൂസിെൻറ വിയോഗം കാരണമായുള്ള പൊതുഅവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തിദിനമായതിനാൽ വലിയ തോതിൽ വാഹനങ്ങൾ മസ്കത്ത് ഭാഗത്തേക്ക് എത്തിയതും ഗതാഗതക്കുരുക്കിന് വഴിയൊരുക്കി.
സുൽത്താൻ ഖാബൂസ് ഹൈവേയിൽ അൽ ഖുവൈർ മിനിസ്ട്രി മേഖല, വാദി കബീർ, ദാർസൈത്ത് മേഖലകളിലും വെള്ളക്കെട്ടുണ്ടായി. മഴയെ തുടർന്ന് രാജ്യത്ത് തണുപ്പ് കനത്തിട്ടുണ്ട്. മസ്കത്ത് നഗരത്തിൽ ബുധനാഴ്ച പകൽസമയത്ത് താപനില 14 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. റുസ്താഖ്, ഇബ്ര, നിസ്വ, ഹൈമ, സൈഖ് തുടങ്ങിയ സ്ഥലങ്ങളിലും കടുത്ത തണുപ്പാണ് അനുഭവപ്പെട്ടത്. ശക്തമായ തണുത്ത കാറ്റുമുണ്ടായി. ജബൽ അഖ്ദറിൽ മഞ്ഞുവീഴ്ചയും ഉണ്ടായി. തണുപ്പ് വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.