കവിഞ്ഞൊഴുകുന്ന വാദികളിലൊന്ന്

ഒമാനിൽ മഴ; വാദികൾ നിറഞ്ഞൊഴുകി

മസ്കത്ത്: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴ ഇന്നലെയും തുടർന്നു. വാദികൾ നിറഞ്ഞൊഴുകി. റോഡുകളിൽ വെള്ളം കയറി. ദാഖിലിയ, ദാഹിറ, തെക്കൻ ബാത്തിന, തുടങ്ങിയ ഗവർണറേറ്റുകളിലായിരുന്നു മഴ കോരിച്ചൊരിഞ്ഞത്. പലയിടത്തും ശക്തമായ കാറ്റും ഇടിയും അനുഭവപ്പെട്ടു.

വിവിധ ഇടങ്ങളിൽ ആലിപ്പഴവും വർഷിച്ചു. വാദി അല്‍ ബൂളാഅ്, മുദൈബി, ജബല്‍ അഖ്ദര്‍, സമദ് അല്‍ ശാന്‍, ഇബ്രി, സമാഇല്‍, യങ്കല്‍, നിസ്‌വ, ബഹ്‌ല, നഖല്‍, ബുറൈമി തുടങ്ങിയ പ്രദേശങ്ങളിലാണ് കനത്ത മഴ ലഭിച്ചത്. ദാഖിലിയ ഗവർണറേറ്റിലെ അൽഹംറയിലെ വാദിയിൽ വാഹനത്തിൽ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. ഇന്ത്യയിൽ രൂപപ്പെട്ട ന്യൂനമർദത്തിന്‍റെ നേരിട്ടുള്ള ആഘാതം സൽത്താനേറ്റിനെ ചൊവ്വാഴ്ച ബാധിക്കുമെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. വടക്കൻ ബാത്തിനയിലെ മിസ്തൽ, ദാഖിലിയയിലെ നിസ്വ വിലായത്തിലെ അൽവാസിത്, ഇസ്ക്കിയിലെ മുഖാ, ബഅ്ല വിലായത്തിലെ അൽ ദബ്ന തുടങ്ങിയ വാദികൾ കവിഞ്ഞൊഴുകുകയാണെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.

വാദികൾ മുറിച്ച് കടക്കാൻ ശ്രമിക്കരുതെന്നും അധികൃതർ നിർദേശം നൽകി. മലമുകളില്‍നിന്ന് വെള്ളവും കല്ലുകളും കുത്തിയൊലിച്ചത് ചിലയിടങ്ങളില്‍ വാഹനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിച്ചു. മേഘം മൂടിയതിനാൽ പ്രധാന റോഡുകളില്‍ കാഴ്ചയെ ബാധിച്ചു. അധികൃതരുടെ നിര്‍ദേശം അനുസരിച്ച് ഇത്തരം സ്ഥലങ്ങളില്‍ വാഹനങ്ങള്‍ വേഗം കുറച്ചാണ് ഓടിച്ചിരുന്നത്. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മഴ പെയ്ത സ്ഥലങ്ങളിലെല്ലാം രാവിലെ മുതൽ തന്നെ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഉച്ചയോടെയാണ് പലയിടത്തും മഴ ശക്തിയാർജിച്ചത്. മഴ ലഭിച്ച സ്ഥലങ്ങളിലെല്ലാം താപനില കുറയുകയും ചെയ്തു. പ്രക്ഷുബ്ധമാകുന്നതിനാൽ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. സിവിൽ ഡിഫൻസിന്‍റെയും റോയൽ ഒമാൻ പൊലീസിന്റെയും നേതൃത്വത്തിൽ മുൻകരുതൽ നടപടികളുമായി അധികൃതർ രംഗത്തുണ്ട്.

തലസ്ഥാന നഗരിയില്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നെങ്കിലും മഴ കനിഞ്ഞില്ല. അതേസമയം, തെക്കന്‍ ശര്‍ഖിയ, മസ്‌കത്ത്, വടക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത, വടക്കൻ ബാത്തിന, ബുറൈമി, തെക്കൻ ബാത്തിന, ദാഹിറ ദാഖിലിയ ഗവര്‍ണറേറ്റുകളിലും മറ്റും ബുധനാഴ്ചയും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ചില സ്ഥലങ്ങളിൽ 20 മുതൽ 80 മില്ലി മീറ്റർവരെ മഴ ലഭിക്കും.

മണിക്കൂറിൽ 50 മുതൽ 80 കി.മീ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Tags:    
News Summary - Rain in Oman; Plaintiffs are full

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.