മസ്കത്ത്: പ്രളയത്തിന് ശേഷം മലയാളികളിലെ സഹജമായ സഹജീവി സ്നേഹം കൂടുതൽ ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങിയെന്നും നവകേരള നിർമാണത്തിന് ഈ മനഃസ്ഥിതി കൂടുതൽ സഹായകമാകുമെന്നും വളാഞ്ചേരി ടൗൺ മസ്ജിദ് ഖത്തീബ് മുനീർ ഹുദവി വിളയിൽ. മീലാദ് ആഘോഷവുമായി ബന്ധപ്പെട്ട വിവിധ പരിപാടികളിൽ സംബന്ധിക്കാൻ ഒമാനിലെത്തിയ മുനീർ ഹുദവി വളാഞ്ചേരി ഒമാൻ കൂട്ടായ്മ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു.
കഷ്ടപ്പെടുന്നവെൻറ കണ്ണീരൊപ്പാനും സഹജീവികളെ സ്നേഹിക്കാനും സർവമതങ്ങളും ആഹ്വാനം ചെയ്യുന്നുണ്ട്.
ആരാധനാലയങ്ങൾ എല്ലാ മനുഷ്യർക്കുമുള്ള അത്താണിയും സാന്ത്വനവും ആയി മാറണം. പ്രവാസികളെയും പ്രവാസി സംഘടനകളുടെ സേവന പ്രവർത്തനങ്ങളെയും നാട്ടിലുള്ളവർ വളരെ മതിപ്പോടെയാണ് നോക്കിക്കാണുന്നത്. ഗൾഫ്പ്രവാസവും പുറംനാടുകളിൽ പോയി വിദ്യ അഭ്യസിക്കലും മലയാളിയെ ഒരു വിശ്വപൗരൻ എന്ന നിലവാരത്തിലേക്ക് ഉയർത്തിയെന്നും അഭിപ്രായപ്പെട്ട അദ്ദേഹം, നാട്ടിൽ നടക്കുന്ന കാരുണ്യപ്രവർത്തനങ്ങൾക്ക് തുടർന്നും കൂട്ടായ്മയുടെ സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്ന് ഉണർത്തി. അൽ ഗുബ്ര സേഫ്റ്റി സെൻററിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് ഒ.കെ. ജലീൽ അധ്യക്ഷത വഹിച്ചു. സൈദ് അലി, റഫീഖ് അത്തിപ്പറ്റ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഇസ്മായിൽ സ്വാഗതവും മുസ്തഫ നന്ദിയും പറഞ്ഞു. കെ.ടി. അഹമ്മദ്, പ്രസിഡൻറ് ഒ.കെ. ജലീൽ എന്നിവർ ചേർന്ന് ഉപഹാരം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.