മസ്കത്ത്: രോഗീസൗഹൃദ പദ്ധതി നടപ്പാക്കിയതിന് നാല് ആശുപത്രികൾക്ക് പുരസ്കാരം. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ആഗോളതലത്തിൽ നടപ്പാക്കുന്ന രോഗീസുരക്ഷ കർമപദ്ധതിയുടെ തുടക്കമിട്ട് സുൽത്താൻ ഖാബൂസ് സർവകലാശാലയിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. റവായ അൽ ബുസൈദി ഉപഹാരങ്ങൾ നൽകി. നിസ്വ, റുസ്താഖ് ആശുപത്രികൾ, മവേലയിലെ സ്റ്റാർ കെയർ, അൽ റഫാ ആശുപത്രി എന്നിവക്കാണ് ഉപഹാരങ്ങൾ ലഭിച്ചത്. കഴിഞ്ഞവർഷം ലോകാരോഗ്യ സംഘടനയുടെ മേൽനോട്ടത്തിൽ ആരംഭിച്ച രോഗീസുരക്ഷ സൗഹൃദ പദ്ധതി നടപ്പാക്കിയതിനാണ് ആശുപത്രികൾക്ക് പുരസ്കാരം നൽകിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
‘മെഡിസിൻസ് വിത്തൗട്ട് ഡാമേജ്’ എന്ന കർമപദ്ധതിയുമായാണ് രോഗീസുരക്ഷ കർമപദ്ധതിക്ക് തുടക്കമായത്. പദ്ധതിയുടെ മേഖലാതല പ്രഖ്യാപനമാണ് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ നടന്നത്. ആരോഗ്യ സംവിധാനത്തിെൻറ കാര്യക്ഷമത മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ലോകാരോഗ്യ സംഘടന റീജനൽ ഡയറക്ടർ ഡോ. മഹ്മൂദ് ഫിക്രി പറഞ്ഞു. ആരോഗ്യ പരിചരണ മേഖലയിലെ പിഴവുകൾ കുറക്കുന്നതിലൂടെ രോഗികളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയും. മേഖലയിലെ ആശുപത്രികളിൽ 18 ശതമാനം പേർ ചികിത്സ തേടുന്നതിന് കാരണം ചികിത്സാ പിഴവും മറ്റും മൂലമുണ്ടാകുന്ന തകരാറുകളാണ്. മരുന്നുകളുെട സുരക്ഷിതമല്ലാത്തതും തെറ്റായതുമായ ഉപയോഗം നിമിത്തം രണ്ട് ശതകോടി ഡോളറിെൻറ നഷ്ടമുണ്ടാകുന്നുണ്ടെന്നാണ് കണക്കുകളെന്നും അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടന ആറു മേഖലകളിലായാണ് രോഗീസുരക്ഷാ പദ്ധതിയുടെ പ്രഖ്യാപനം നടത്തുന്നത്. ഇതിൽ ആദ്യത്തേതാണ് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.