മസ്കത്ത്: പുതിയ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിലെ പാർക്കിങ് നിരക്കുകൾ പകുതിയായി കുറച്ചെന്ന് ഒമാൻ വിമാനത്താവള മാനേജ്മെൻറ് കമ്പനി അറിയിച്ചു. ഹ്രസ്വ സമയത്തേക്കുള്ള പാർക്കിങ് നിരക്കിലാണ് കുറവ് വരുത്തിയത്. അര മണിക്കൂർ വരെയുള്ള നിരക്ക് 500 ബൈസയായി തുടരും. പഴയ വിമാനത്താവളത്തിലും ഇൗ നിരക്ക് തന്നെയായിരുന്നു. അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ഒരു റിയാലാണ് പുതിയ നിരക്ക്. നേരത്തേ ഇത് രണ്ടു റിയാലായിരുന്നു. രണ്ടു മണിക്കൂർ വരെയുള്ളതിന് മൂന്നു റിയാലിൽ നിന്ന് രണ്ട് റിയാലായും മൂന്നു മണിക്കൂർ വരെയുള്ളതിന് നാലിൽ നിന്ന് മൂന്നു റിയാലായും കുറച്ചു. മൂന്നു മണിക്കൂർ മുതൽ 24 മണിക്കൂർ വരെയുള്ളതിന് നിലവിലെ നിരക്കുകൾ തുടരും.
നാലു മുതൽ ആറു മണിക്കൂർ വരെ യഥാക്രമം അഞ്ച്, ആറ്, ഏഴ് റിയാൽ എന്നീ ക്രമത്തിലാണ് ഇൗടാക്കുക. ആറു മണിക്കൂർ മുതൽ ഒമ്പതു മണിക്കൂർ വരെ പത്തു റിയാലും 12 മണിക്കൂർ വരെ 15 റിയാലും 24 മണിക്കൂറിന് 24 റിയാലും നൽകണം. 24 മണിക്കൂറിന് ശേഷമുള്ള ഒാരോ ദിവസവും 20 റിയാൽ എന്ന തോതിൽ ഹ്രസ്വ സമയ വിഭാഗത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് നൽകണം.
പഴയ ടെർമിനലിൽ ഒാരോ മണിക്കൂറിനും 500 ബൈസ എന്ന തോതിലായിരുന്നു ഇൗടാക്കിയിരുന്നത്. ദീർഘസമയ പാർക്കിങ് വിഭാഗത്തിൽ ആദ്യ ദിവസം ഏഴു റിയാൽ, രണ്ടു ദിവസത്തിന് 13 റിയാൽ, മൂന്നു ദിവസത്തിന് 20 റിയാൽ എന്നിങ്ങനെയുള്ള നിരക്കുകൾ തുടരും. പിന്നീടുള്ള ഒാരോ ദിവസത്തിനും അഞ്ചു റിയാൽ വീതവും നൽകണം. പാർക്കിങ് നിരക്കുകളിൽ കുറവു വരുത്താനുള്ള തീരുമാനത്തെ ജനങ്ങൾ സ്വാഗതം ചെയ്തു. പഴയ ടെർമിനലിനെ അപേക്ഷിച്ച് പാർക്കിങ് നിരക്കുകൾ പുതിയതിൽ ഉയർന്നതാണെന്ന് പരാതികൾ ഉദ്ഘാടന സമയം മുതലേ ഉയർന്നിരുന്നു. എണ്ണായിരത്തോളം കാറുകൾക്ക് പാർക്ക് ചെയ്യാനാണ് ഇവിടെ സൗകര്യമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.