ഡോ. ഉമാമ മുസ്തഫ അൽ
ലവാതി
മസ്കത്ത്: രാജ്യം വനിതദിനം ആഘോഷിക്കുമ്പോൾ ഇസ്രായേൽ പിടികൂടിയ ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയിൽനിന്ന് മോചിതയായ ഒമാൻ പൗര ഡോ. ഉമാമ മുസ്തഫ അൽ ലവാതിയുടെ ധീരതക്ക് സല്യൂട്ടടിക്കുകയാണ് സുൽത്താനേറ്റ്. ഇവരുടെ ധീരതയും മാനുഷിക പ്രവർത്തിയും ഏവർക്കും മാതൃകയാണെന്ന് പലരും പറഞ്ഞു.
ഗസ്സയിലേക്ക് മാനുഷിക സഹായവുമായി പോകാവെ കപ്പൽ വ്യൂഹമായ ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയിൽനിന്നാണ് വിവിധ പൗരന്മാരോടൊപ്പം ഇസ്രായേൽ ഇവരെ പിടികൂടുന്നത്. ഇവിടെനിന്നും മോചിതയായ അൽ ലവാതി ദിവസങ്ങൾക്ക് മുമ്പാണ് ഒമാനിൽ എത്തിയത്. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ഊഷ്മള വരവേൽപ്പാണ് നൽകിയത്.
ഇവരുടെ ധൈര്യത്തെയും മാനുഷിക മനോഭാവത്തെയും ഏവരും പ്രശംസിക്കുകയും ചെയ്തു. ഒമാനി അധികാരികളും ജനതയും നൽകിയ പിന്തുണക്ക് ഡോ. അൽ ലവാതി നന്ദി അറിയിക്കുകയും ചെയ്തിരുന്നു. പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കാൻ ഒമാൻ ബന്ധപ്പെട്ട അധികാരികളുമായ പ്രവർത്തിക്കുകയും ചെയ്തിരുന്നു. മോചിതയായ ഇവർ ആദ്യം ജോർഡനിലയിരുന്നു എത്തിയിരുന്നത്.
ബഹ്റൈൻ, തുനീഷ്യ, അൾജീരിയ, കുവൈത്ത്, ലിബിയ, പാകിസ്താൻ, തുർക്കിയ, അർജന്റീന, ഓസ്ട്രേലിയ, ബ്രസീൽ, കൊളംബിയ, ചെക്ക് റിപ്പബ്ലിക്, ജപ്പാൻ, മെക്സിക്കോ, ന്യൂസിലാൻഡ്, സെർബിയ, ദക്ഷിണാഫ്രിക്ക, സ്വിറ്റ്സർലൻഡ്, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ്, കിഴക്കൻ ഉറുഗ്വേ എന്നിവിടങ്ങളിലെ പൗരന്മാർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള ഏകദേശം 130 പേർ കിങ് ഹുസൈൻ പാലം വഴി ജോർഡനിലെത്തുകയായിരുന്നു. ഇവിടുന്നാണ് ബന്ധപ്പെട്ട അധികാരികളുടെ സഹായത്തോടെ മസ്കത്തിൽ എത്തിച്ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.