മസ്കത്ത്: ബുറൈമി, സിനാവ്, വാദി മതാം, മുദൈബി എന്നിവിടങ്ങളിലുണ്ടായ ശക്തമായ വെള്ളപ്പാച്ചിലിൽ അകപ്പെട്ട പത്തുപേരെ പേരെ റോയൽ ഒമാൻ പൊലീസ് എയർ വിങ് രക്ഷപ്പെടുത്തി. വാദി മതാമിൽ വാഹനത്തോടൊപ്പം കുടുങ്ങിയ പൗരനെയും സിനാവ് വിലായത്തിൽ ഒരു കുട്ടിയും വയോധികനും ഉൾപ്പെടെ രണ്ടു പൗരന്മാരെയും ബുറൈമിയിൽ വാദിയിൽ വാഹനത്തിൽ കുടുങ്ങിയ രണ്ടുപേരെയും മുദൈബിയിൽ വാദി അൽ ലത്‍ലിയിൽനിന് അഞ്ചു പേരെയുമാണ് രക്ഷപ്പെടുത്തിയത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, ബിദിയ വിലായത്തിലെ ഒരു വാദിയിലൂടെ വാഹനമോടിച്ച് അപകടം വരുത്തിയ രണ്ട് പൗരന്മാരെ വടക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡ് പിടികുടി. ഇവരുടെ വാഹനങ്ങൾ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയതോടെ അവരുടെ ജീവനും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരുടെയും സുരക്ഷക്കും ഭീഷണിയുണ്ടായതായി റോയൽ ഒമാൻ പൊലീസ് ചൂണ്ടിക്കാട്ടി. തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി ഇവരെ പ്രൊസിക്യൂഷന് കൈമാറി.
വാഹനമോടിക്കുന്നവർ വാദികൾ മുറിച്ചു കടക്കുന്നത് അപകടസാധ്യത വർധിപ്പിക്കുമെന്ന് റോയൽ ഒമാൻ പൊലീസ് വീണ്ടും ഓർമിപ്പിച്ചു. ഒമാൻ ട്രാഫിക് നിയമത്തിലെ വകുപ്പ് 49/8 പ്രകാരം, ജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ മനഃപൂർവം വാദികൾ മുറിച്ചുകടക്കുന്ന ഏതൊരു ഡ്രൈവർക്കും മൂന്ന് മാസം തടവോ 500 റിയാൽ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം പ്രവൃത്തികൾ ഡ്രൈവർമാരെയും യാത്രക്കാരെയും മറ്റുള്ളവരെയും ഗുരുതരമായി ബാധിക്കുന്നതാണെന്നും റോയൽ ഒമാൻ പൊലീസ് ചുണ്ടിക്കാട്ടി. സുരക്ഷാ ചട്ടങ്ങൾ പാലിക്കണമെന്നും പൊതുസുരക്ഷ ഉറപ്പുവരുത്തണമെന്നും ആർ.ഒ.പി ഡ്രൈവർമാരോട് അഭ്യർഥിച്ചു.
അതേസമയം, വാദികളിൽ മനപൂർവം പ്രവേശിക്കുന്നതും അധികൃതരുടെ നിർദേശങ്ങൾ പാലിക്കാതിരിക്കുന്നതും അപകടമുണ്ടായാൽ ഇൻഷുറൻസ് നഷ്ടപരിഹാരം നഷ്ടപ്പെടാൻ ഇടയാക്കുമെന്ന് ഫിനാൻഷ്യൽ സർവിസസ് അതോറിറ്റി മുന്നറിയിപ്പ് നൽകിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.