മസ്‌കത്ത്: അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച സമാധാന കരാറിനെ സ്വാഗതം ചെയ്ത് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്. മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്താൻ ലക്ഷ്യമിട്ട് നടത്തിയ പ്രാദേശിക-അന്തർദേശീയ നയതന്ത്ര ശ്രമങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു. തിങ്കളാഴ്ച സുൽത്താന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സുൽത്താൻ ഇക്കാര്യം വ്യക്തമാക്കിയത്. മേഖലയിലെ സംഘർഷാവസ്ഥ ലഘൂകരിക്കാൻ സഹായിച്ച നയതന്ത്ര നീക്കങ്ങളെ മന്ത്രിസഭ അഭിനന്ദിച്ചു. പ്രാദേശിക സുരക്ഷക്ക് ഭീഷണിയായേക്കാവുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളും പാകിസ്താനും വഹിച്ച പങ്കിനെ യോഗം പ്രത്യേകം എടുത്തുപറഞ്ഞു.
അടുത്തിടെയുണ്ടായ പ്രാദേശിക സംഭവവികാസങ്ങളിൽ രാജ്യത്തിന് കാവലൊരുക്കിയ ഒമാൻ സൈന്യത്തിന്റെയും സുരക്ഷാ വിഭാഗങ്ങളുടെയും സന്നദ്ധതയെയും ദ്രുതഗതിയിലുള്ള ഇടപെടലുകളെയും സുൽത്താൻ പ്രശംസിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കാൻ എപ്പോഴും ജാഗ്രത പാലിക്കേണ്ടതുണ്ട്. ഒമാന്റെ പരമ്പരാഗത നിഷ്പക്ഷ നയവും അന്താരാഷ്ട്ര നിയമങ്ങളോടുള്ള പ്രതിബദ്ധതയും ആവർത്തിച്ച സുൽത്താൻ, അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായി ഹുർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്രമായ കപ്പൽ ഗതാഗതത്തിന് സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.